Thursday 12 December 2013

ഗ്രഹാതുരത്വം

വാടിയ തുമ്പ പൂവിന്റെ
മുഷിഞ്ഞ വേണ്മയിലും
ഓർമ്മകളുടെ സുഗന്ധം പേറുന്ന
ഒരു പൂക്കാലം പോലെ
എന്റെ ഗ്രാമവും വീടും.
ലോകമെല്ലായിടവുമേറെ
മാറ്റങ്ങളിൽ മാറുമ്പോഴും
ഒന്നുമേൽക്കാതെ സ്വച്ചമായീ
ഗൃഹാതുരത്വത്തിന്റെ തുരുത്ത്.
വേനലൊഴിവിന്റെ അതിഥിയായി
കാലവും ദ്രുത ഗമനം
നിറുത്തി വച്ചിവിടെ എന്നെപ്പോലെ
പൂഴി മണ്ണിലെ പാരിജാത ചോട്ടിൽ
വിശ്രമിക്കുന്നു. 


    

പായലുകൾ

ഉച്ച വെയിലിൻ
മുള്ളുകൾ തറച്ച്
പുഴയിലെ ആകാശത്ത്
ഞാൻ ഒറ്റയ്ക്കിരുന്നു.
പെയ്തൊഴിഞ്ഞ സൂര്യനെ
അടിച്ചു വാരിയിട്ട
ഓളങ്ങളിൽ വർണങ്ങൾ
ഒഴുകി നടന്നു.
പറന്നകന്ന വെളിച്ചത്തിന്റെ
കൊറ്റികളെ നോക്കി
പായലുകൾ ആത്മാക്കളെ
തേടിയുഴറിയലഞ്ഞെന്റെ
മേനിക്ക് കമ്പളം തുന്നുന്നു.
     

വെയിൽ ദാഹം


നീരൊഴുകുന്ന
ചരിവിലിരുന്നു 
മേഘത്തെ തൊട്ടു
ഞാനൊരു മഴയെ
നുള്ളിയെടുക്കാൻ.
വെയിൽ ഉണക്കി
എടുത്തെന്നെ
ആകാശത്ത് വച്ചു
കാറ്റിൽ തട്ടി ചിതറി
മണ്ണിൽ പെയ്തു നിറയാൻ.

കോമരങ്ങൾ

എന്റെ മലയാളമെ ഇവിടെയല്ലോ
ശ്വസിക്കാൻ ജാതിയുടെ കാറ്റ് വീശി.
കുടിക്കാൻ മതം ചേർത്ത വെള്ളമൂറ്റി
വിശപ്പടക്കാൻ വര്ഗീയത ഭക്ഷണമായ്.
ദൂരങ്ങൾ പെരുകി തലയ്ക്കുള്ളിലായി
പരസ്പരമൊരു പുഞ്ചിരി വിദൂര സ്വപ്നമായി.
മറവി ഒരലങ്കാരമാക്കിമാറ്റി കരിമ്പാറ
ഭിത്തികൾ പണിതു മത ഹൃദയങ്ങളിൽ.
സത്യത്തെ വിഷം കുടിപ്പിച്ചും
നേരിനെ വീട്ടു തടങ്കലിലാക്കിയും
ഇരുണ്ട യുഗപിറവിയെ ആഹ്വാനം ചെയ്യുന്നു
ദേവ ഭൂമിയിലുന്നത പീഠങ്ങൾ സ്വച്ചമായ്.
അവ്യക്തമാം രൗദ്രവാഗ്വാദങ്ങളിൽ
ചീന്തിയ ചോരെയ്ക്കെല്ലാം
ഒരേ നിറമോരെ മനസായിരുന്നിട്ടും
ഒതുങ്ങി നിലക്കാത്ത വിഭ്രാന്തിയോടെ
ഇരുട്ടിനും വെളിച്ചത്തിനുമിടക്ക്
സമരം ചെയ്യുന്നു നൈമീഷികമാം
അല്പ പ്രാണനും കൈയിൽ-
വച്ചോടിയീ മർത്യർ.


 
      

 

        

Tuesday 10 December 2013

ചിറകുകൾ


ഗണിത ചിഹ്നങ്ങൾ
മണ്ണിലെഴുതുന്ന
മിന്നൽപ്പിണരുകൾ.
ഇലകളിൽ മേഘങ്ങൾ
തുളുമ്പി നിന്നു
നിലാവിന്റെ
മരം വെട്ടിക്കളഞ്ഞ്
ഇരുട്ട് മുറ്റത്ത്‌ കിടന്നു.
എന്റെ മിഴികൾക്ക് മീതെ
ചിത്ര ശലഭ ചിറകുകളായ്
നിന്റെ ചുണ്ടുകൾ
പതിഞ്ഞു നിന്നു. 

             


 
    

Monday 9 December 2013

പൊതിചോറ്

ഹൃദയ ഭിത്തിയിൽ
അടിച്ചു ചിതറുന്ന വെയിൽ.
ഒരില ചോറ്
രണ്ടാക്കി പകുത്ത തണലിൽ
പിറകിലൊരു സൗഹൃദ കടൽ 
എന്നെ തൊട്ടു നില്ക്കുന്നു.
.

Sunday 8 December 2013

ഞാൻ മഴ

ഞാൻ മഴ
പ്രസന്നതയുടെ മൂകത.
വേനൽ അടർത്തി മാറ്റിയ
ജീവിതത്തിന്റെ
നനവുകളിൽ നിന്നും
പടിയിറങ്ങി പോയ
മൃതിയുടെ അടയാളം.
മറ്റേതൊരു ജന്മത്തിലേക്കു
ഞാനെത്തുകിൽ അന്നുമീ
മുറ്റത്തു പൂമഴയായി
മണ്ണിലൊരൊറ്റ
 കിനാവായി മാറാൻ.

     

Wednesday 6 November 2013

മരുഭൂമി

സ്നേഹ ഭാവങ്ങളുടെ നീരുറവ വറ്റിയ
ജീവിതത്തിൻറെ മരുഭൂമിയിൽ
ആധുനികതയുടെ മാത്സര്യങ്ങളിലാതെ
എൻറെ മൗനങ്ങളുടെ പർണ്ണശാലയിൽ
ധ്യാനവും മനനവുമായ് കഴിയുന്ന ചിന്തകളിൽ
സ്പന്ദിച്ചു നില്ക്കുന്ന വിഹ്വലതകൾ
മുൻപേ പോയ ജന്മങ്ങൾതൻ തീവ്രമാം
ചോര പ്രളയങ്ങൾക്ക് ശേഷമെന്നാണ്
രസിക്കാൻ പറ്റിയ മാനസികാവസ്ഥയുടെ
താഴ്വരകളിലേക്ക് എല്ലാം മായ്ക്കുന്ന
കടലായി കടന്നു വരിക.   
          


Tuesday 5 November 2013

അഹം

പൂവിനും കിളികൾക്കും
ഞാനെന്ന തോന്നലില്ല
മനുഷ്യർക്കേയൊള്ളൂ.
സംഹാരമൊരു പോംവഴിയല്ലെ-
ന്നാകിലുമതെയൊള്ളൂ പോംവഴിയെന്ന്
നിഗമനത്തിലാഴുന്നവർ
ജ്വലത്തായ ആഹവനഗ്നിയിലൊഴിക്കുന്നതു
സ്നേഹത്തിൻറെ നെയ്യല്ല
ഭൂകമ്പത്തിൻറെയും ഉരുൾ-
പൊട്ടലിൻറെയും സൂചകങ്ങളായി
അടിത്തട്ടിൽ നിന്നെത്തുന്ന
മുരളൽ പോലെ മനുഷ്യ മനസിൻറെ
ഭൂപ്രദേശത്ത് പാതി മൃഗവും
പാതി മനുഷ്യനുമായ വിചിത്ര ഭാവങ്ങളുടെ
പരിവർത്തനങ്ങൾ .
പശിയടക്കാൻ അന്നമില്ലാതെ
തണുപ്പകറ്റാൻ ഉടുപുടവയില്ലാതെ
ചുരുണ്ട് കിടക്കാൻ കിടപ്പാടമില്ലാതെ
അലയുന്നവരെ കാലം മറക്കുകയോ
വിഴുങ്ങുകയോ ചെയ്യും ദുഃഖമറിയാത്തവർ
താൻത്തന്നെ പ്രപഞ്ചവും പ്രകൃതിയു-
മെന്നറിയാതെ സ്വയം മാന്തി തിന്നവെ
വരളുകയല്ലാതെ വളരുന്നതെങ്ങിനെ.
അതിമാത്രമിരുൾ തിങ്ങുമന്ധകൂപത്തിൽ
കതിരവനുടെ ചെറുകിരണമെന്നപോൾ
കരിഞ്ഞു പോകാത്ത പ്രത്യാശയുടെ
കൂമ്പുള്ള മനസുകൾ ദുസ്വപ്നാനുഭൂതിയുടെ
ചാര കൂമ്പാരത്തിൽ നിന്നും ഉത്സാഹത്തിമിർപ്പോടെ      
പറന്നുയരുന്നതെ ന്നോയെന്നറിയാതെ
കണ്ണുനീരിൻറെ വക്കത്തു തിളങ്ങുന്ന നർമ്മം
ശോകത്തിന് ഗൗരവം കൂട്ടുന്നു.
                      
   


Monday 4 November 2013

പുനർജ്ജന്മം


ആത്മാവിനെ
ഒളിപ്പിച്ച് നിർത്താതെ
കവിതയെഴുതുംപോൾ
ഞാനൊരു മേഘശകാലമാണ്.
നിൻറെ ഹൃദയാകാശത്തിലൊട്ടി
നില്ക്കാൻ വെമ്പുമെൻ പ്രണയത്തിന്
കാട്ടു തേനിൻറെ മധുരം.
വസന്തങ്ങൾ അതിൽ
അലിഞ്ഞു ചേർന്നിരിക്കുന്നു
എൻറെ നട്ടുച്ചകളുടെ മൗനം
തീക്ഷണ നൊമ്പരമായി
വരണ്ട വയൽ മേനികളെ
അമൃത് പുരട്ടുംപോഴും
മുളം കാടുകൾക്ക്‌ സംഗീതമായ്
കാറ്റെന്നെ നല്കുമ്പോഴും
ഞാൻ നിന്നിൽ മാത്രം
അനുരുക്തയാണ്.
ജീവിതത്തിന്റെ മധുരിമ
ഊഷ്മള നിശ്വാസങ്ങൾക്കയെൻറെ
രക്ത ധമനികളെ ത്രസിപ്പിക്കുംപോൾ
എന്നിൽ ഞാൻ നിൻറെ
പുനർജ്ജന്മം സ്വപ്നം കാണുന്നു.











          .        

Sunday 3 November 2013

ചിത

ഭൂമിയിലേക്ക്‌ പുറപ്പെട്ട
കാറ്റിനൊപ്പം ഒളിച്ചോടിയ
മഴയെ കണ്ടെത്തി നിൻറെ
കണ്ണുകളുടെ തടവിൽ പാർപ്പിക്കണം.
അത് കരഞ്ഞു തീരുംപോൾ തെളിയുന്ന
മഴവില്ലെനിക്ക് സ്വന്തമാക്കണം.
പുഴയുടെ ആഴങ്ങളിൽ അടുത്ത് കണ്ട
ആകാശം ചേർത്ത് പിടിക്കാൻ
ഓടിയെത്തിയ ചില്ലകള് ഒരു വിളിപ്പാട-
കലെയെങ്കിലുമൊന്നു തൊടാനാവാതെ
തിരഞ്ഞു കൊണ്ടിരിക്കുന്നു
ജീവിതത്തെ തിരയും പോലെ
ആഴങ്ങളി ലൊരാകാശത്തെ.
ഒരു മഞ്ഞു തുള്ളിയുടെ കാത്തിരി-
പ്പിൻറെ ധ്യാനത്തിനോട്
ഓർമ്മകളുമായ് അലയുന്ന
തണുത്ത സന്ധ്യകളോട്
വിരഹാർദ്രമീ ചിതയുടെ അവസാന 
 കനലിനോടും നിൻറെ കണ്ണുനീർ-
തുളളികൾ പറഞ്ഞുവോ മാപ്പ്.   
                 

Friday 1 November 2013

ഇനിയെത്ര ദൂരം

ഒരു മാത്ര നീയും വിതുമ്പിയോ നിലാവേ
വിരഹാർദ്രമെൻ നോവുകളാലെ
ഓർമ്മകൾ മഴവില്ലു തിരയുമെൻ മിഴിയിൽ
നീ വർഷമായ് പെയ്തു നിന്നു,എന്നും .

ഒരു യാത്രാ മൊഴിയുടെ മൗനമായ് പ്രണയത്തിൻ
എൻ ജീവ നാളമണഞ്ഞു പോകെ 
നിന്നെ കുറിച്ചിട്ട വാക്കുകൽ പ്രാണനിൽ സാന്ദ്രമാം
കവിതയായ് വീണു തുളുമ്പിടുന്നു

ഈ ചുടു നിശ്വാസ വേനലിൽ മോഹങ്ങൾ
നിന്നെ തിരയുമീയിരുൾ വീഥിയിൽ
എവിടെയാണെങ്കിലും നിന്നടുത്തെത്തുവാൻ
എൻ മനമേറെ കൊതിച്ചിടുന്നു.

പിരിയുവാനാണെങ്കിൽ എന്തിനു നീയെൻറെ
അനുരാഗ ഗന്ധം പകർന്നെടുത്തു
ഇനിയെത്ര ദൂരം ഞാൻ നിന്നിലേക്കെത്തുവാൻ
എനിക്കായൊരു ജന്മം നീ ജനിക്കും വരെയെന്നോ.    




              

ഗന്ധം

പുലർ വെയിൽ പോലെ നീ
കാലത്തിൻറെ പടവുകളിലൂടെ
അടിവച്ചകലുംപോഴെൻ
സ്വപ്നത്തിൽ കണ്ട ശ്യാമ മേഘങ്ങൾ
മഴത്തുള്ളികളായ് എവിടെയോ വീണു
തകര്ന്നു ചിതറിയിട്ടുണ്ടാവാം.
ചിന്തകൾ നിനച്ചിരിക്കാതെ വീശുന്ന
കാറ്റയെന്നോർമ്മ കടലിൽ തിരയിളക്കുമ്പോൾ
ഹൃദയം നിൻറെ ഹൃദയതാളത്തി നൊപ്പം
മിടിക്കുന്നത്‌ ഞാനറിഞ്ഞിരുന്നു
എൻറെ ദിനസരികുറിപ്പുകൾ നിൻറെ
പേരിൻറെ കണക്ക് പുസ്തകങ്ങളായി.
ഇതെൻറെ പ്രണയമാണ്,
എൻറെ കണ്ണിൽ കൊളുത്തി വച്ചിട്ടും
നീ കാണാതെ പോയത് ,
എൻറെ ചുണ്ടിൽ വിറയാര്ന്നു നിന്നിട്ടും
നീ അറിയാതെ പോയത് .
ഇനി ഞാനൊരു കാര്യം പറയട്ടെ
ഈയെഴും വാക്കുകൾ നിനക്ക് വേണ്ടിയാകയാൽ
ഈ തൂലികയെൻറെ ഹൃദയമാകുന്നു
അതിനാൽത്തന്നെ ഇതിൽ തെളിയും
മഷിയെൻറെ സിരകളിലൊഴുകും രക്തമാവുന്നു
ഇനി നീയീ കടലാസൊന്നു മണത്തു നോക്കു
ഇതിനൊരു രക്ത ഗന്ധമില്ലേ.
                                            

Wednesday 30 October 2013

മടക്കയാത്ര

നിൻറെ കണ്ണുകളാണെനിക്ക്
ജീവിതത്തിൻറെ തീ പകര്ന്നത്.
ആയിരം നാവുള്ള മൗനങ്ങളുടെ
ഹസ്തദാനങ്ങളിൽ സംസാരത്തിൻറെ,
നിരാസത്തിൻറെ രണ്ടു ഭാവങ്ങൾ.
വിലാപത്തിൻറെ മതിലുകൾക്കപ്പുറം
ഇമകൾ മറച്ച തിരശീലക്കുള്ളിൽ
നീ അഗ്നിയും അമൃതുമാവുന്നു.
കടൽക്കരയിലെ മണൽത്തരിയിൽ
വിരിയുന്ന നക്ഷത്രങ്ങളുടെ മിന്നലിൽ
നീ ഇന്നലെകളിലേക്ക് പോവുക
അവിടെയെങ്കിലും ഒരു മാത്ര നിനക്കെന്നെ
തിരിച്ച റിയാൻ കഴിഞ്ഞേക്കം.  
                 

Tuesday 29 October 2013

വയൽ പൂവുകൾ

എന്നിൽ നീയറിയാത്ത തേങ്ങൽ
മൗനമായ് പറയാതെ പോയ
യാത്രാ മൊഴിയുടെ നൊമ്പരമായ്
മഴവില്ലൊന്നു പിടിച്ചു കുലുക്കാൻ
മണ്ണിൽ ചുറ്റിയ മന്ദാനിലനെപ്പോൾ
മനസ്സിൽ അലഞ്ഞു നടന്നു.
ആറുകളൊഴുക്ക് തിരയുന്നുയെൻ
മുഖത്തശ്രു ബിന്ദുക്കളാൽ,
കടൽ കണ്ടു ഞാൻ എങ്ങും
നിലയ്ക്കാതൊഴുകി പറയുന്നതിൽ
ജന്മങ്ങൾ വയൽ പൂവുകൾ പോലെ
കൊഴിയുന്നു പിന്നെയും വിരിയുന്നു
മാറുന്നു വേഷങ്ങളാർന്നരങ്ങിൽ.


            

Monday 28 October 2013

നീതിക്കായ്

മഴ നൂലിഴയിൽ കോർത്ത
മഞ്ഞു തുള്ളി ഞാനൊരു
കുഞ്ഞു സൂര്യൻറെ താപത്തിലൊരു
മഴവില്ലു കാത്തിലയിൽ നിന്നും
മണ്ണിലടർന്നു വീഴുന്നു.
വേനൽ നുള്ളിയെറിഞ്ഞ
വെന്തു കരിഞ്ഞ പൂക്കളായ്
ഓർമ്മകൾ പൊഴിഞ്ഞ്
വാക്കുകൾ ശലഭജന്മങ്ങളായ്
മരണത്തിൻറെ കാടുകളിൽ
വീണു പോയൊരെൻ ജീവൻറെ രക്തം
നീതിക്കായ് അലമുറയിട്ടയീ
ഭൂമിയെ ഫലഭൂയിഷ്ടടമാക്കും. 
         

Sunday 20 October 2013

തടവറ

മൗനം ദത്തെടുത്ത
നിൻറെ ഹൃദയം
എൻറെ തടവറയാണ്.
ശ്യാമ മേഘങ്ങൾ പൊതിഞ്ഞ
ആ ഭിത്തിക്കപ്പുറമെനിക്കൊന്നും
കാണാൻ കഴിയാതെയാവുന്നു
എന്നെയൊരു രാഗമായ് തളിച്ചിട്ടയീ
മുരളിയെ നിന്നധരങ്ങൾ ചുംബിച്ചുണര്താതെ
 നിശബ്ദതയുടെയിരുളിലെക്കെറിയവെ
നിലാവ് കൂട് കൂട്ടിയ മരച്ചില്ലയിൽ
നിന്നിറങ്ങി വന്ന കാറ്റ് കഴുത്തറത്തിട്ട
പൂവ് പോലെ ഞാൻ ഉറവു വറ്റിയ നിൻറെ
മനസിൻറെ മണൽപ്പരപ്പിലെൻ പ്രണയം
മരുപ്പച്ച തേടിയലയവെ കണ്ടതില്ല
നിന്നിലാര്ദ്രമാമൊരു നോവ്‌ പോലും
എന്നോർമ്മകൽ മണ്ണിൽ മറയും വരെ.
        



              

Saturday 19 October 2013

ആറാട്ട്‌.

ആത്മാക്കൾ പാഞ്ഞു നടന്നു
തലങ്ങും വിലങ്ങും.
ചിലർ ഏന്തി വലിഞ്ഞ്
ഉരുളിയിലെ പാൽക്കുടിക്കുന്നു.
ചിലർ മധുരപലഹാരങ്ങൾ തിന്നുന്നു.
നന്മയുടെ പ്രസാദത്തിൽ
കരിമ്പടം പുതച്ച മനുഷ്യ
പ്രേതങ്ങളുടെ ആറാട്ട്‌.   

Friday 18 October 2013

ഉഷ്ണക്കാടുകൾ.

ജീവിതം നാളയെ പുണരാൻ മുന്നോട്ടോഴുകുംപോൾ
പിറകിൽ തേങ്ങിയൊതുങ്ങുന്ന ഇന്നലെകളുടെ സാരംഗിയായോർമ്മകൾ
മിഴി മൂടിയാലും മൗനത്തിൻറെ കടൽ താണ്ടാനഗ്നി തീർത്ത ദുർഗ്ഗമ വഴികൾ.
സായാഹ്നത്തിൻറെ മലയിറങ്ങുന്ന കാറ്റിൽ അദ്വൈതത്തിൻറെ സുഗന്ധം.
ലൗകീക സാധനയുടെ പടവുകൾ താണ്ടി നിസ്സംഗതയുടെ പാദങ്ങളിലേക്ക്‌
നടന്ന് നീങ്ങുന്ന മോഹങ്ങളുടെ മൌട്യമേഘങ്ങൾ നനച്ച മഴയിലും
വിയർത്തു നനഞ്ഞോരെൻ കണ്‍കളിൽ നിറഞ്ഞു കവിയുന്നു
തലയ്ക്കു മീതെ മേൽക്കൂരയില്ലാത്ത ആകാശം കണക്കെ
സംസാര സാഗരം നിറച്ച അസ്വസ്ഥതയുടെ ഉഷ്ണക്കാടുകൾ.
            
  

Thursday 17 October 2013

മണി നാദം

എൻറെ വാക്കുകൾ
സ്വര്ഗ്ഗത്തിലേക്ക് പറക്കുമ്പോഴും
എൻറെ വിചാരങ്ങൾ
താഴെത്തന്നെ നില്ക്കുന്നു.
പൊട്ടിപ്പിളർന്നതും
പോട്ടിത്തകര്ന്നതും
ചിത്ത മെന്തിങ്ങിനെ.
കാണുവാൻ വയ്യെനിക്കീ
മാറ്റമെന്നുടെ പ്രാണനിൽ
വീണുടയുന്നു പ്രതീക്ഷതൻ
താളം പിഴച്ച മണി നാദമെന്നപോൾ,
താറു മാറായിതോയെൻ സിരാതന്ത്രികൾ.
            

Wednesday 16 October 2013

ഉണർവ്

ചവുട്ടിയരച്ചിട്ട പുൽ ചെടിയുടെ കീഴിൽ നിന്നും
പുതിയൊരു നാമ്പ് കിളിർത്തതു പോലൊരു
ഉണർവും പ്രതീക്ഷയും ഒരു മാത്ര മിന്നുന്നുവുള്ളിൽ .
ശിശിരം മായുന്നിടത്ത് വസന്തമോ ഹേമന്തമോ കാത്തുനില്ക്കും.
അകലെ പാറപ്പുറത്ത് നിശബ്ദം നിന്ന് വേദനിക്കുന്ന
വെയിൽ ചിരിയുടെ ഗന്ധം വീണ കണ്ണ് തുടച്ച്
ഇനിയും കണ്ട് തീരാത്തൊരു ഭൂഖണ്ഡം നെഞ്ചിലടക്കി
വീണ്ടും വിടരുകയാണെന്നിൽ ജീവൻറെ
കൂമ്പി പോയ തൊട്ടാവാടിയുടെ ദളങ്ങൾ.
          

നീ പറഞ്ഞതറിയാതെ

എൻറെ കണ്ണുകൾ നീല തടാകങ്ങളെന്നു
വേനൽ വറുതി നട്ട മാനത്തെ കണ്ട്
നീയെന്നോട് പറഞ്ഞു.
എൻറെ ചിരി വസന്തം നിറഞ്ഞ
നിലാവ് പോലെയെന്ന് നക്ഷത്രങ്ങൾ മാഞ്ഞ
ഇരുട്ടിൻറെ ആഴങ്ങളെ നോക്കി നിയെന്നോട് പറഞ്ഞു.
മാനം വിളറി വെളുത്തതെൻ കവിളിൽ സന്ധ്യ
വിരിഞ്ഞതിനാലെന്നും രാത്രി മുല്ലകൾ പൂത്ത പ്പോളീ
കാറ്റിലെൻ ഗന്ധമറിയുന്നുവെന്നും പകൽ മറഞ്ഞ
നിഴലിനെ നോക്കി നീയെന്നോട് പറഞ്ഞു
 മുകിൽ ചുരുളുകളായ് മുടിയിഴകളിൽ അലകൾ
തീർക്കുന്നുവെന്ന് എന്നളകങ്ങൾ കണ്ട് നീ ചൊല്ലി .
എന്നിട്ടും തുറന്നിട്ട ജാലകത്തിലൂടെ എൻറെ പ്രണയം
ഓളങ്ങളുടെ പടികളിറങ്ങി താഴേക്കു പോയി.
         
   

Sunday 13 October 2013

നവരാത്രി

ഭക്തിയായേവം ഉപസിച്ചു ശക്തി ചൈതന്യത്തെ
സമര്പ്പണം ചെയ്തു സമ്പൂർണം കര്മ്മവും കര്മ്മ മേഖലയും
ആസുരികമാം നമ്മുക്കുള്ളിലും ചുറ്റിലും നടമാടും
അധർമ്മവും അജ്ഞാനവും ഇല്ലാതെയാവനിരുൾ നീക്കി
യൊരിക്കലും ക്ഷയിക്കാത്തോരക്ഷരാമൃതം നാവിൽ
അഗ്നി വാക് രൂപമായെന്നും ജീവനെ തൊട്ടുണർത്തുമീ
മന്ത്ര ദീക്ഷയ്ക്കായ് പവിത്രീകരിക്കുകെൻ ഹ്രുദയാകാശം
അമ്പിളി പൊന്നുരുളിയിൽ മിനുക്കിയെടുത്തോരെൻ
നവരാത്രി വൃതത്തെ ഉജ്ജ്വല രൂപിയാം വാണി 
സരസ്വതി ദേവി നിൻ പാദ പത്മങ്ങളാൽ
                                                
  

Friday 11 October 2013

പേക്കിനാവ്

പേക്കിനാവ് പോലെങ്കിലും
കാണും സ്വപ്നം ബന്ധുരമാ നിദ്രയിൽ
വിരാമം വരുത്തുന്നില്ലതിനാലീ ജീവിതം.
എങ്ങിനെ സഹിച്ചിടും ലോകത്തിനനീതികൾ
ക്രൂരമാം കാപട്യങ്ങൾ,അധികാരത്തിൻ മുഷ്ക്കും
 ഹൃദയം തകര്ക്കും ചതിയും ധിക്കാരവും.
ശപ്തമാമീ ജീവിതത്തിൽ സഹിക്കുന്നു നമ്മളീ
ദുരിതങ്ങൾ മനസാക്ഷിയെ ഭീരുക്കളാക്കീടുന്നു.


 

Thursday 10 October 2013

നിദ്ര

നിറയുന്നു പ്രാണനിലെപ്പോഴും
നിതരാമൊരു ദുഃഖംമതെന്നുമീ
ദൗർഭാഗ്യത്തിനേറുകൾ കൂരമ്പുകൾ
അതി കഠിനമീ ദുരിത കടലിനെ
ആതുര ശരീരത്തിനാത്മാവിൻ
വ്യഥകളെ വെല്ലുവാൻ മരണമാം
നിദ്രയല്ലയോ കാമ്യം .  
     

Friday 4 October 2013

വിത്ത്

ഒരു ജന്മത്തേക്കാൾ ഉച്ച ചൂടിലെ
ദാഹ നീരാവാനാണ് മനസ്സ് കൊതിച്ചത്.
ഒരു മഹാ വൃക്ഷത്തിൻറെ വിത്തിൽ ചേക്കേറി
ഭാവി തണലാവാനാണ് മോഹങ്ങൾ
 അരുവികൾ തോറും അലഞ്ഞു തിരിഞ്ഞത്.
പട്ടണ ഭാഷക്കുരുക്കിൽ ശ്വാസം ഞെരുങ്ങിയ നാവ്
ഭൂമിയിൽ നിലാവെഴുതിയ മലയാളത്തിൻറെ
അമൃത് നുകരാനാണ് ദാഹിച്ചു കുഴഞ്ഞത്.
ഇങ്ങിനെയാണ്ടു പോയൊരെൻ ചിതറിയ ചിന്തകളാണ്
ഉന്മത്തമായ ജല്പ്പനങ്ങളാക്കിയാരോ
പാറപ്പുറത്ത് മുളയ്ക്കാനിട്ടത്.  
      

Wednesday 2 October 2013

വന്യ മാനസം

മഞ്ഞ നിറത്തിലെ
കുറ്റി ചെടികൾക്കിടയിൽ
രണ്ടു കണ്ണുകൾ ജ്വലിച്ചു.
മുരള്ച്ചയുടെ മുഴക്കങ്ങളിൽ
പ്രകൃതി സ്നേഹി പോലെ
മനുഷ്യനോളം രക്തദാഹിയല്ലാത്ത
ഒരു കടുവ മാനസം കാടിൻറെ
പച്ചയിലേക്ക് ഓടി മറഞ്ഞു.
   

Tuesday 1 October 2013

ശവക്കച്ച

മൃത്യുവിൻ കൽപ്പടവുകളിൽ തട്ടി
തെറിച്ചു വീണണഞ്ഞു പോയൊരെൻ
ജീവന്റെ കൈ വിളക്കുമായി പോകവെ
തിരിഞ്ഞു നോക്കുന്നില്ല ഞാൻ തെല്ലുമെ,
നോക്കുകിലെൻ മിഴികളശ്രു തൂവി
കാഴ്ച മറച്ചവ്യക്തമാക്കാം നോവുകൾ.
ശിരസ്സിൽ പുല്ലു വളര്ന്ന് കാലുകൾ കല്ലിലമർന്നു
ദേഹം മരിച്ചു ദേഹിയകന്ന നിദ്രയിൽ
മഞ്ഞിന്റെ വെളുപ്പായിരുന്നു എന്റെ ശവകച്ചക്ക്.
സുഗന്ധ പുഷ്പങ്ങൾ വിതറിയത്
കല്ലറയിലേക്ക് കൊണ്ട് പോകുമ്പോൾ
പരിശുദ്ധ സ്നേഹത്തിന്റെ
കണ്ണുനീരാലതു നനഞ്ഞിരുന്നു.

Monday 30 September 2013

പാഴ്മുളംതണ്ട്

കാട്ടിലൊരു പാഴ്മുളംതണ്ടായ്
കിടക്കുന്നതിലെത്ര ഭേദമീ
കരൾ കീറും വേദന സഹിച്ചു
തുളകളിട്ടൊരൊടക്കുഴലായ്
തീര്ന്നു ശൂന്യമതിലൊരു
രാഗമായ് മാരുകിൽ സംഗീതം
കാറ്റ് കൊണ്ടുവന്നു തരും.
കാലം നിലച്ച പോലൊരു മാസ്മരികത
ചൂഴ്ന്നു നില്ക്കുന്നുവേന്നൊരു തോന്നലായ്
കാല്പനീകതയുടെ ചന്തം
ചാര്ത്തിയെടുത്ത്ത ഈറകുഴലാവുകയായ്
വെയിൽ നാളങ്ങളുമ്മ വച്ചുരുക്കിയെടുത്ത്ത
നീര്ത്തുള്ളിയിലടര്ന്നു പോയൊരെൻ ഹൃദയം.

Sunday 22 September 2013

നായാട്ട്

ഭൂമിയെ ആകാശം പൊതിഞ്ഞു
സൂക്ഷിക്കുംപ്പോലെ മുള്ള് കുത്താത്ത
ഭൂത കാലം സുന്ദരിയാണ്.
ഉള്ളിലെ ലോകം പൊടിച്ച്
കാമനകളുരുക്കിയെടുത്തത്
ചങ്ക് പൊള്ളിക്കുന്ന അനുരാഗ-
ത്തിനന്ത്യമൊരു നായാട്ടിന്റെ
അവസാനഘട്ടത്തെ അനുസ്മരിപ്പിക്കുന്നു.
ഇരയെ കിട്ടിയപ്പോഴാ ഹൃദയമിടിപ്പിന്റെ
വേഗത കുറഞ്ഞ് അക്ഷരങ്ങളിലതി-
ഗൂഡം കണ്ണുനീരു വറ്റി നിന്നു.


Monday 16 September 2013

കൊടിക്കൂറ

ഓണത്തിന്റെ
കൊടികൂറകളുയർത്തി
ഓണക്കിളികളും തുമ്പികളും
വർണ്ണ മേഘങ്ങളും.
പഴക്കുലകൾ ഓണത്തിന്റെ
രഥ ചക്രങ്ങളാവുന്നു. 
പപ്പടങ്ങൾ പരവതാനി വിരിച്ച്
ഓണത്തെ വരവേൽക്കുന്നു. 
പൊൻവെയിലും പൂ വിളികളും
ജീവിതോത്സവത്തിന്റെ
നന്മ വാണ മാവേലി കഥയിലേക്ക്
കണ്‍തുറക്കുമ്പോൾ ഓണം
സ്വപ്നത്തിലെങ്കിലും കാണാൻ
കൊതിച്ചൊരുപ്പാട് അശ്രുബിന്ദുക്ക-
ളിവിടെ സങ്കടപ്പൂക്കളങ്ങൾ
തീർത്തു വിതുമ്പുന്നു മൂകം.   
    

Saturday 14 September 2013

അഭയാർഥി

മണ്ണ് കൈവിട്ട വേരായി
മനമൊരു പാഴ് മരം
പോലുഴറി വീഴവെ
ജന്മ കല്പ്പന കടലെടു-
ത്തൊരെൻ തീരമൊരു ശംഖി
നുള്ളിലഭയാർത്തിയായ്
നൊമ്പരം മറച്ചൊരു
നാദമാവനെത്ര കൊതിച്ചു.
എത്ര ദൂരമെത്ര കാലം
കെടാതെ നിൽക്കുമെൻ
സാന്ദ്ര മൗനമൊരു കൂർത്ത
കല്ലേറിനാൽ ചില്ലുടഞ്ഞ
പ്രതി ബിംബമായ്
മനം നീറി മൂകമെത്ര തീവ്രം
തപിക്കുന്നു ഉറവകളിൽ
തുളുമ്പാതെയീ പ്രകൃതി.

    
    

Friday 13 September 2013

അശരണ യാത്രകൾ

പതിഞ്ഞ  വഴികളിൽ
തണുപ്പിലൂടെ തേരട്ടയെപ്പോലിഴഞ്ഞും
പല ദേശങ്ങളും പല ഭാഷകളുമായി
രാവും പകലുംഇരുമുടി കെട്ടാക്കി
ഉറുമ്പിൻപ്പറ്റങ്ങൾപ്പോൾ അനാദിയായ്
 തുടരുന്നു മനുഷ്യന്റെ അശരണ യാത്രകൾ
ഒരിക്കലും വാടാത്ത
ഒരിക്കലും പറിച്ചെടുക്കാൻ
തോന്നാത്ത മഞ്ഞിന്റെ ഇതളുകളുള്ള
ഒരു തൂ വെള്ള പൂവായി ഞാനും       .

    






Thursday 12 September 2013

വേനൽ

ഇളക്കങ്ങളും ചിന്തകളും ശ്വാസോശ്ചാസവും നിലച്ച്
നിലച്ച് കാലം ഒരു കമ്പിളിക്കെട്ടിൽ കുടുങ്ങിയതുപ്പോലെ
നിശ്ചലമായിരിക്കുമ്പോൾ മേലെ ദയാരഹിതനായി
ചുട്ടു പഴുത്ത് കത്തി ജ്വലിക്കുന്ന സൂര്യൻ.
ചീവീടുകളുടെ രോക്ഷം നിറഞ്ഞ ശബ്ദ കോലാഹലങ്ങളിൽ
പരസ്പ്പരം പിണയുന്ന കരിയിലകളുടെ ശീല്ക്കാരം
പോലെ വരണ്ട വേനലിന്റെ ശബ്ദം.
ഓരോ നിമിഷവും നെറ്റിയിൽ വിയർപ്പിന്റെ
പുതിയ ഉറവകൾ പൊട്ടുന്നു.
വരണ്ടും പാതി വെന്തും കിടക്കുന്ന വയലുകളിൽ
ഒന്നു നോക്കിയാൽ വീണു പോകുമെന്ന പോലെ
പൂവുകൾ കരിഞ്ഞ വസന്തം.
അകിടിൽ ചുരത്താത്ത മഴത്തുള്ളികൾ പേറുന്ന
ചാര നിറമുള്ള പശുക്കൂട്ടംപ്പോലെ മേഘങ്ങൾ
പൊള്ളുന്ന മണ്ണിനെ തഴഞ്ഞകന്നങ്ങു പോകുന്നു. 
      
 





Tuesday 10 September 2013

മരുപ്പച്ച

വിജനമായ വെളുത്ത ഭൂമിയിലെ ഉപ്പു-
കൂനകൾ നിറഞ്ഞ മണൽ  മുഖങ്ങളിൽ
 മരുപ്പച്ച തേടുന്ന നിഴലുകൾ
വിദൂരതയിലൊരു മരീചികയായ്
ആകാംഷയുടെ കാൽപ്പാടുകളിൽ
കുടുങ്ങി പോകുന്ന മനസ്സ് ഒരിറ്റു
 വെള്ളത്തിനായ്‌ കേഴുന്ന തൊണ്ട-
കുഴിയുമായൊരു സാഗരം
നീന്തി കയറാനുഴലാവേ
വർഷക്കാലത്തെ കിണറുകൾപ്പോൽ
വെള്ളം നിറഞ്ഞത്‌ കണ്ണുകളിൽ മാത്രം.
ചുറ്റിനും ഒരു കോടി സൂര്യന്മാർ
ഉരുകിയുരുകി ആകാശം തൊടുന്നു.
 ഇത്തിരി തണലിനായി മിഴികൾ ദേശാടന
പക്ഷികളെപ്പോൽ അലഞ്ഞു നടന്നു.
തണലേകിയത് വെയിലിന്റെ
കനൽ ചില്ലകളായിരുന്നു.
വറ്റാൻ ബാക്കിയായ ഉറവകൾ
മാന്തളിർ നിറത്തിൽ ഭൂപടങ്ങളായ്
അവിടവിടെ തെളിഞ്ഞു മായുമ്പോൾ
നരച്ച പച്ചപ്പിന്റെ തുള്ളികൾ കാറ്റ് 
 വരച്ച മണൽക്കുഴിക്കുള്ളിൽ മറയുന്നു.   
       
   
   

 

Monday 9 September 2013

ഓർമ്മയിലെ ഓണം

ഓണനിലാവും സ്വർണ്ണവെയിലുമായ്
സ്മൃതിയിലോണ പഴമ ജ്വലിപ്പു.
തൊടിയും പറമ്പും പാടവുമെല്ലാം
ഭൂമിയുടെ സമൃദ്ധമായ മനസിൻ
പുഞ്ചിരിയായി പൂവട്ടികളിൽ
നിറയുമ്പോൾ മരങ്ങളിൽ നിന്ന്
മരങ്ങളിലേക്ക് ഞാന്നു കിടക്കുന്ന
വള്ളികളിൽ ഊഞ്ഞാലയൊരു-
ക്കുന്ന ആഹ്ലാദത്തിമിർപ്പ്.
മണ്‍പ്പാത്രങ്ങളുടെ സുഗന്ധത്തിൽ
ദേഹണ്ണത്തിൻ ഉത്സാഹം.
വാടിയ താഴംപൂവിൻ വാസന-
പൂശിയ പുടവ പുതു മണമേന്തി
കൈകൊട്ടിക്കളിയുടെ പൊട്ടിച്ചിരികൾ.
തൃക്കാക്കരയപ്പനിൽ മഹാബലി-
കഥകളുണരുന്ന കൗതുകങ്ങളിൽ
ആവർത്തനത്തിന്റെ വിരസതയേ-
ൽക്കാതെ ഓണമെന്നും ചെറുപ്പമാവുന്നു.

                   

Sunday 8 September 2013

കനൽമേഘം.


രാധയും മീരയുമല്ല ഞാനെങ്കിലും കൃഷ്ണാ
നീയറിയാതെയെരിയുമൊരു കനൽമേഘം.
അസ്തമനത്തിന്റെ ആകാശത്തിൽ
മധുരയുടെ രാജാവിന്റെ മുഖം തേടിയുഴറി
ഹൃദയത്തെ ചുട്ടു പൊള്ളിക്കുമൊരു
കനൽച്ചില്ലയായി നീ നടന്നു മറഞ്ഞ
മണൽത്തരികളെ ചുംബിച്ചുലയുമെൻ
നെഞ്ചിലെ കനലിൽ വേവുമൊരു
മൗന വേദനയുടെയീയുന്മാദമതൊരു-
രോഗമോ വിഭ്രമമൊയെന്താകിലും
ഒരു ശ്വാസത്തിനും മറ്റൊരു
ശ്വാസത്തിനുമിടയിലുള്ളൊരീ
ജീവിത തീക്കാറ്റ് ഞാനാസ്വദിക്കുന്നു. 
    
   
  




               

Friday 6 September 2013

സ്നേഹം

സ്നേഹം മഴയാണ്
അത് കുത്തിയൊലിച്ചങ്ങു
പെയ്താൽ ഭൂമി ചിതറി
അലിഞ്ഞു തീരുകയേയൊള്ളൂ.
സ്നേഹം വെയിലാണ്
അത് മനസ്സ് പൊട്ടിത്തെറിച്ചങ്ങു
അഗ്നിയായ് ഉരുകിയാൽ
ഉരുക്കാനല്ലാതെ മറ്റൊന്നും
ഭൂമിക്ക് അറിയില്ല.
സൂര്യൻ ഉണങ്ങി പോയെന്നാൽ
ഭൂമിക്ക് തണുത്തു വിറക്കാൻ
പറ്റുമോയെങ്ങിനെയെങ്കിലും
ചൂടാക്കി മുന്നോട്ടുള്ള വഴി
ചവിട്ടി തീർക്കണം.  
   

Thursday 5 September 2013

മൃത്യുന്മാദം

മൃത്യുവിന്റെ അധോലോകത്ത്
ആരാണെന്റെ ഉറക്ക മുറിയിൽ
പൊട്ടിച്ചിരിച്ചു മറഞ്ഞത്.
അസ്ഥികളുടെ അറയിലെ
ആത്മാക്കളുടെ ദുഃഖ ഖനി തേടി
നിഗൂഡ വഴിയിൽ കുടുങ്ങിയ ഞാൻ
നെഞ്ചിലൂടൊരു പാമ്പിഴയുന്ന പോലെ
മൃത്യുന്മാദമറിഞ്ഞ് നിശബ്ദത പതുങ്ങി
നിന്ന മരണ സാമ്രാജ്യത്തിന്റെ
തുരങ്ക കവാടത്തിൽ അദൃശ്യമായ
അസംഖ്യം നിലവിളികൾ എനിക്ക് -
മുന്നിൽ തടസ്സ മതിലുകൾ തീർത്തു.
മൃത്യു അതി ക്രൂരമായൊരു ലഹരി-
കുത്തിയെന്റെ ഞരമ്പുകളെ തളർത്തി.
മൗനമായൊരു ശിശുവെപ്പോലെ
അലറി കരഞ്ഞു ശ്വാസത്തിനായ്
വായ്‌ പിളർന്നെങ്കിലും ഹൃദയമതിനുള്ള
വഴികളെ തടസ്സപ്പെടുത്തിയിരിക്കുന്നു.
മരണക്കുഴിയും ഗർഭപാത്രവും ഒരുപ്പോലെ
രണ്ടിലും ഇരുട്ടും തണുപ്പും ഏകാന്തതയും.  
ഇതിനുമപ്പുറത്തേക്ക് എന്തെന്ന
ജിജ്ഞാസയാൽ ഞാനീ വിഷാദത്തെ
കടുത്ത ഒറ്റയാവലിനെ പങ്കിട്ടെടുത്തു.


             

Wednesday 4 September 2013

യാത്രാ മൊഴി

ബന്ധങ്ങൾ തൻ
 ഭാരമിറക്കി വക്കാതെ
നീണ്ടൊരീ മൗനത്തിൻ
കോടി പുതച്ചു ഞാൻ
മന്ദമായ് അന്ത്യമാം
യാത്ര പോകെ
മറ്റൊരാത്മാവിൻ
ആരോരുമറിയാത്ത
നോവെൻ മഞ്ചത്തിൽ
കണ്ണീർ പൂക്കളായി.
അത്രമേൽ സ്നേഹിച്ചൊരാ
ഹൃദയത്തിൻ തേങ്ങലെൻ
പ്രാണനെ പിന്തുടരുമ്പോൾ
എങ്ങിനെ ശാന്തമായ്
ഞാൻ ഉറങ്ങും.       
     

Tuesday 3 September 2013

ഓർമ്മകളിൽ പ്രണയം


ജീവിതവും മരണവും
സ്മൃതികളും വിസ്മൃതികളും
സ്വന്തമായൊരാകാശം തേടി
ഹൃദയത്തിലേക്കണഞ്ഞ നമ്മെ
ബന്ധിപ്പിച്ചതേതൊരു കർമ്മം.
നീ വരാത്ത വഴികളിൽ പോലും
പാദങ്ങൾ കാത്തു നിന്നിടറുന്നതും
നീണ്ട മൗനത്തിലെക്കെന്റെ
ചേതന ചിറകു കുഴഞ്ഞ് വീഴുന്നതും 
,കണ്ണിൻ സ്വപ്ന ജാലകത്തിലൂടെ നാം 
ജന്മാന്തരങ്ങളെ കണ്ടു മൂർച്ചിച്ചതും,
കത്തുന്ന ചുംബനം കൊണ്ടു നീയന്നെന്റെ 
പ്രാണനെ ചുട്ടു പൊള്ളിച്ചതും,
ഒരു കടൽക്കാലത്തിനപ്പുറം
അങ്ങകലെ നീയറിയുന്നുവോ.
എന്തിനീ ജീവിതം മഹാശൂന്യം
എനിക്കായൊരു ജന്മം നീ ജനിക്കും വരെ.
       
           .         

Monday 2 September 2013

ചിപ്പിക്കുള്ളിൽ

എവിടെയൊക്കെയോ കൊച്ചു
വിളക്കിൻ കൂട്ടങ്ങൾ തെളിയുന്ന
തണുത്തുറഞ്ഞ രാത്രിയുടെ ഇരുളിൽ
നഗര സൗന്ദര്യങ്ങളഴിച്ചു വച്ച്
പച്ചപ്പും ആകാശവും ചേർന്ന്
കൈക്കുമ്പിളിലൊളിപ്പിച്ച
ചിപ്പിക്കുള്ളിൽ നിന്നും പുറത്തു
കടന്ന എന്റെ സ്വപ്നം തളിരിലയിൽ
നിന്നുതിർന്നു വീണ തുഷാരമായി
പ്രകൃതിയിൽ ഞാനുപേക്ഷിച്ചു
പോന്ന ഹൃദയത്തിന്റെ ഒരു തുണ്ട്
നിസ്സഹായമായ ജീവന്റെ വ്യഥയോടെ
മനസിനെ തൊട്ടകന്നെങ്ങൊ പോകുന്നു

കന്നി മഴ

മിന്നാമിന്നികളെങ്ങോ പോയൊളിച്ച്
നിശ്ചലമായ രാത്രിയിൽ ഇമ്പമുള്ള
കിലുക്കങ്ങളുടെ ചിലമ്പണിഞ്ഞ്
നിർവൃതിയുടെ കുളിരണിഞ്ഞു
 പ്രിയതരമായ രാത്രി മഴയുടെ ശബ്ദം.
കന്നി മഴതുള്ളികളുടെ പ്രകമ്പനത്തിൽ
ഭൂമി പൊട്ടിയ ദാഹിച്ചു വരണ്ട മണ്ണ്
താഴെ വീഴുന്ന ഓരോ തുള്ളിയും
അപ്പപ്പോൾ തന്നെ കുടിച്ചു തീർക്കുന്നു
ഊർവരതയുടെ മുലപ്പാൽ നുണയുന്ന
കുട്ടിയെപ്പോലെ ഇനിയുമിനിയുമെന്നത്
മഴനൂലുകൾക്കായി നാവു നീട്ടുന്നു.
സൂര്യ താപത്തിൽ പൊള്ളിപ്പോയ നാളുക-
ളുടെയും വിണ്ടു കീറിയ മുഖത്തിന്റെയും
ഓർമ്മകളിൽ മണ്ണ് കുതിർന്ന മോചനത്തിന്റെ
നനവിലൊരു വശ്യഗന്ധം മനസിനെ ചൂഴ്ന്നു.
ഉടലിൽ കാമൻ തൊടുത്തോരായിരം അമ്പുകൾ
പോലെയത് വന്നു തൊടുന്നു ഉള്ളിലെക്കൂർ-
ന്നിറങ്ങി ഇന്ദ്രിയങ്ങളെ ത്രസിപ്പിക്കുന്നു.
അതിജീവനത്തിന്റെയും മന ശാന്തിയുടെയും
മന്ത്രം പോലെ വേനലിനെ മറികടന്ന ജീവന്റെ
ഉയർത്തെഴുന്നേൽപ്പിന്റെ ആനന്ദം. 
          

Saturday 31 August 2013

കാട്ടു നീതി.

കാടിനുള്ളിൽ പുറം-
 കാഴ്ച്ചക്കപരിചിതമായ
ജീവിത തുടിപ്പുകളുണ്ട്‌
നാട്ടു മനുഷ്യരുടെയിടയിൽ
കാടും നാടും തമ്മിലുള്ള അകലം.
നാട് കാടിനെ വിഴുങ്ങിക്കൊണ്ടിരിക്കെ-
നാളെയുടെ കാര്യം പ്രകൃതി
നോക്കി കൊള്ളുമെന്നു
കരുതുന്ന കാട്ടു നീതി.
അതിജീവനത്തിന്റെ
കണ്ണീരാഴങ്ങളിൽ സന്യാസിമാരുടെ
നിസംഗതയോടെ ഇന്നിനെ നോക്കി
കാണുന്ന ദുരിത ജന്മങ്ങൾ. 
 

Friday 30 August 2013

നിള

നിള നിത്യ കന്യക നിതാന്ത യാത്രിക
മകര മാസത്തിലെ മാദക സന്ധ്യകളിൽ
പുഴ ജീവാമൃതം പോലെ ഒരു കുടന്ന
വെള്ളവുമായി ക്ഷീണിച്ചു കിടന്നിരുന്നു.
പിതൃക്കൾക്ക് എള്ളുംപൂവും ചന്ദനവും
നല്കുന്ന ഋതു മന്ദാരങ്ങളുടെ ആഴത്തി
ലുള്ള ചരിത്രത്തിന്റെ മണ്ണടരുകൾ.
ജനിമൃതികളില്ലാതെ വറ്റിപ്പോയ
ഒരമ്മയുടെ അവസാനത്തെ
കണ്ണീർച്ചാലുകൾ ഭൂമിയുടെ
ഉള്ളിലെവിടെയോ ഒഴുകുന്നുണ്ട്.
തളർന്നു നില്ക്കുന്ന നാട്ടു മാവുകളുടെ
കാരുണ്യം നിറഞ്ഞ തണലുകളിൽ
വീശുന്ന കാറ്റിന്റെ ഇടർച്ചയിൽ
മണൽതീരം കവിതയും കിനാവുമാവുന്നു.
സൗന്ദര്യത്തിന്റെ നിറകുടമൊഴിഞ്ഞ്‌
നിശബ്ദ താഴ്വാരമായ് തീർന്ന
ഒഴുക്കിന്റെ പൂർവ സ്മൃതികളിൽ
പ്രവാഹത്തിന്റെ രൗദ്രത നിസ്സഹായമായ
 ഹൃദയ മിടിപ്പായി തീർന്നു കാലത്തിന്റെ
പടവുകളിറങ്ങി നിന്നപ്പോൾ മറവിയുടെ
കാട്ടു പൊന്തക്കിടയിൽ കുരുങ്ങി കിടക്കുന്നു
സംസ്ക്കാരത്തിന്റെ ഹൃദയ വാഹിനിയായ
നിളയുടെ നിലവിളികളിന്നിന്റെ നെഞ്ചിൽ. 



Wednesday 28 August 2013

തെങ്കാശി

പ്രകൃതിയെ പ്രണയിക്കാൻ
തോന്നുമ്പോഴോക്കെയെൻ
കണ്ണിൽ മിന്നുമൊരു തമിഴഴക്
ദാവണി ചുറ്റിയ ഗ്രാമ -
സുന്ദരിയായ് തെങ്കാശി ചന്തം.
ഇവിടെ വെറുതെ വന്നു പോകുമീ
ചാറ്റൽ മഴയ്ക്കു പോലുമുണ്ടതി-
മനോജ്ഞമൊരു വശ്യാ ഭാവം,
പൂവിതൾ തൊട്ടാൽ വിരൽ തുമ്പിൽ
പടരുമൊരു പൂമ്പൊടി പോലെ.  

     

യമുനാ തീരെ

നിന്നെയോർമ്മിക്കുവാൻ മാത്രം
കഴിയുമെൻ ഹൃദയം ദ്രുത-
ഗതിയിൽ മിടിക്കുന്നതെന്തേ.
മടങ്ങുമെന്ന വാഗ്ദാനമേകി
മധുരക്ക് യാത്രയായയെൻ കൃഷ്ണാ
വർഷങ്ങളെത്രയായി ഞാനീ ചുവന്ന-
മണ്‍പാതയിൽ കാത്തു നിൽപ്പു.
കാക്കകൾ ദൂരത്തെവിടെയോ
കാട്ടുമരങ്ങളിൽ ചേക്കേറാൻ
പറക്കുന്ന സന്ധ്യാ വേളയിൽ
ഋതുക്കളുടെ വൈവിധ്യങ്ങളിൽ
മൂടുപടവും ധരിച്ച് മണ്‍പ്രതിമ കണക്കെ
നിശ്ചലയായി ഞാൻ നിൽക്കുമ്പോൾ
 യാദവരെന്നെ ഭ്രാന്തിയെന്നോതുന്ന-
വർതൻ കണ്ണിലീ പ്രേമമൊരു
ഉന്മാദലക്ഷണമെന്നെന്തെയറിയുന്നില്ല.
നീയൊരു യോദ്ധാവാണ്,
കർമ്മവും ജീവിത ശൈലിയുമാണ്‌,
ഞാനോ ഒരു വൈകാരിക സാമ്രാജ്യം
പിടിച്ചടക്കുന്നത് സ്വപ്നം കാണുന്നവളും.
പ്രേമം ഹ്രസ്വമായ ഒരിടവേള മാത്ര-
മെങ്കിലും നിനക്ക് പ്രിയരായ് രണ്ട്
പട്ടമഹിഷികളുണ്ടെന്നു ഞാൻ കേട്ടറിഞ്ഞു.
അവരുടെ ചിരിലാളനയിൽ നീ
സൂര്യൻ ചൂടാക്കിയ യമുനയെ മറന്നു,
നീല കടമ്പ് മരങ്ങളെ മറന്നു,
എന്റെ ശരീരത്തിൽ നിനക്കായി
അണിഞ്ഞ ചന്ദനവും മറന്നു.
ഒരു ഭൂതകാലാവശിഷ്ടമായി പഴങ്കഥയിൽ
മറഞ്ഞു പോവുന്ന കിനാവായി ഞാൻ.
എന്നിട്ടും ചന്ദ്ര രശ്മികൾ തിന്നു വളർന്ന
നിലാവിന്റെയീ വഴിയിലൂടൊരു നാൾ
എന്നുൾ ചിരാതിലൊരു ജീവനാളമായ്
നിന്റെ രഥചക്ക്രമുരുളുമെന്നും 
ഞാനാ വേണുവിലൊരു രാഗമായ്
മാറുമെന്നും വിശ്വസിച്ചു കാത്തു നില്ക്കുന്നു.

  
 

Tuesday 27 August 2013

തളിരിനോട് പറയാനുള്ളത്

ഭൂമിയും ആകാശവും
സാഗരങ്ങളും
ഇനി നിനക്കും സ്വന്തം.
നന്മ മരത്തിന്റെ
വിത്തുകൾ
മനസ്സിൽ നട്ടു വളർത്തുക.
അറിവിന്റെ അഗ്ന്നി കൊണ്ട്
നേരിന്റെ അക്ഷരങ്ങൾക്ക്
ദീപം തെളിയിക്കുക .
നുള്ളിയെറിയാൻ
ആയിരം കൈകൾ
പതിയിരിപ്പുണ്ടിവിടെ
ഇരുളിലും വെട്ടത്തിലും
ക്രൂര ദംഷ്ട്രകൾ കണ്ടു
ഞെട്ടി വിറക്കാം.
ഒരു പൂ മൊട്ടൊ
വസന്തമോ ആകാതെ
ഒരു കണ്ണീർ തുള്ളിയായ്
വീണുടയാം
ആർത്തിയോടെ
അലഞ്ഞു തിരിയുന്ന
കാമാന്ധർക്കിടയിൽ
നീയൊരു തളിരാണ്
ഭൂമിയുടെ
ഉദരത്തിന്റെ
നോവാണ്,
അടങ്ങാത്ത ആശങ്കയാണ് .

ശ്രാവണം

പൂവിളികളും പൂപ്പാട്ടുകളും
ഉയരുന്ന ശ്രാവണ മാസം
ആഘോഷ കാഴ്ചകളുടെ
സമൃദ്ധ കാലം.
ഒരു കാൽ വെയ്പ്പിലൂടെ
നൂറ്റാണ്ടിനു പിന്നിലേക്ക്‌
ജീവിതവും മനസും.
പാദരക്ഷകൾ അഴിച്ചു
വയ്ക്കും പോലെ
ഇന്നലകളെ പുറത്തു നിർത്തുന്ന
ഇന്നിന്റെ ജീവനില്ലാത്ത മായ കാഴ്ചകൾ. 

Monday 26 August 2013

യാത്ര

ഓരോ യാത്രയും
പ്രണയത്തിലേക്കുള്ള
തിരിച്ചു പോക്കാണ്
ഓർമ്മകളിലൂടെ പിന്നോട്ടും
കാലത്തിലൂടെ മുന്നോട്ടും
ഒരേ സമയത്തുള്ള സഞ്ചാരം.
ഓരോ ചുവടിലും പിൻവിളികൾ
ഓരോ നിമിഷവും കണ്ടെത്തലുകൾ
ഓരോ തിരിച്ചറിവുകൾ.
 കണ്ടു മറന്ന മുഖങ്ങൾ തേടി
ഒറ്റയ്ക്ക് നില്ക്കുന്ന മരങ്ങൾ തേടി
നാട്ടു പാതകളും കേട്ട കഥകളും തേടി
നടത്തത്തിനിടയിലെപ്പോഴോ ഞാനെന്റെ
കവിതയുടെ കൈകൾ ചേർത്ത് പിടിച്ചു.
കോടമഞ്ഞിൽ നിന്നും പുറത്തു-
കടന്നപ്പോളെൻ കൈവിരലിൽ
തടഞ്ഞ മോതിരം നഷ്ടബോധത്തോടെ
ഞാൻ ചേർത്തു പിടിച്ചു.
 എത്രയൊക്കെ ദൂരങ്ങളിലേക്ക്
പോകുമ്പോഴും ഞാൻ
നിന്നിലേയ്ക്ക്  തന്നെ തിരിച്ചു വരുന്നു.
      

Saturday 24 August 2013

സ്മൃതി

കൊഴിയുമെന്നറിഞ്ഞിട്ടും
നിലാ മുറ്റത്ത്‌ ഞാൻ വിടർന്നു
കാറ്റ് കവരുമെന്നറിഞ്ഞിട്ടും
സ്വപ്ന സുഗന്ധം ഞാൻ നിറച്ചു
ശലഭം നുകരുമെന്നറിഞ്ഞിട്ടും
തേൻകുടമെന്നിൽ തുളുമ്പി
ഭാവി തണൽ വിത്തിനായി
ഞാനെന്റെ പൂമ്പൊടിയെങ്ങും
നിശ്വാസമായ് തൂവി പരത്തി.
ഒടുവിലീ മധുമാസം ഇതളൂർന്ന നേരം
മണ്ണിൽ അലിയുന്നതെൻ സ്മൃതി തുച്ചം.