Tuesday 5 November 2013

അഹം

പൂവിനും കിളികൾക്കും
ഞാനെന്ന തോന്നലില്ല
മനുഷ്യർക്കേയൊള്ളൂ.
സംഹാരമൊരു പോംവഴിയല്ലെ-
ന്നാകിലുമതെയൊള്ളൂ പോംവഴിയെന്ന്
നിഗമനത്തിലാഴുന്നവർ
ജ്വലത്തായ ആഹവനഗ്നിയിലൊഴിക്കുന്നതു
സ്നേഹത്തിൻറെ നെയ്യല്ല
ഭൂകമ്പത്തിൻറെയും ഉരുൾ-
പൊട്ടലിൻറെയും സൂചകങ്ങളായി
അടിത്തട്ടിൽ നിന്നെത്തുന്ന
മുരളൽ പോലെ മനുഷ്യ മനസിൻറെ
ഭൂപ്രദേശത്ത് പാതി മൃഗവും
പാതി മനുഷ്യനുമായ വിചിത്ര ഭാവങ്ങളുടെ
പരിവർത്തനങ്ങൾ .
പശിയടക്കാൻ അന്നമില്ലാതെ
തണുപ്പകറ്റാൻ ഉടുപുടവയില്ലാതെ
ചുരുണ്ട് കിടക്കാൻ കിടപ്പാടമില്ലാതെ
അലയുന്നവരെ കാലം മറക്കുകയോ
വിഴുങ്ങുകയോ ചെയ്യും ദുഃഖമറിയാത്തവർ
താൻത്തന്നെ പ്രപഞ്ചവും പ്രകൃതിയു-
മെന്നറിയാതെ സ്വയം മാന്തി തിന്നവെ
വരളുകയല്ലാതെ വളരുന്നതെങ്ങിനെ.
അതിമാത്രമിരുൾ തിങ്ങുമന്ധകൂപത്തിൽ
കതിരവനുടെ ചെറുകിരണമെന്നപോൾ
കരിഞ്ഞു പോകാത്ത പ്രത്യാശയുടെ
കൂമ്പുള്ള മനസുകൾ ദുസ്വപ്നാനുഭൂതിയുടെ
ചാര കൂമ്പാരത്തിൽ നിന്നും ഉത്സാഹത്തിമിർപ്പോടെ      
പറന്നുയരുന്നതെ ന്നോയെന്നറിയാതെ
കണ്ണുനീരിൻറെ വക്കത്തു തിളങ്ങുന്ന നർമ്മം
ശോകത്തിന് ഗൗരവം കൂട്ടുന്നു.
                      
   


No comments:

Post a Comment