Saturday 28 June 2014

Dear death

Dear death,
If you say i come today
I won't cry
I won't worry
I read the story of life
and I learnt what dose it mean.


Monday 16 June 2014

ഏകാന്തതയുടെ കവാടങ്ങൾ

മിഴിനീർപ്പൂ ഇതളുകൾ പൊഴിയുന്നുണ്ട്‌.
പൊഴിയുന്നവയ്ക്കു ഇരിക്കാനൊരിടം
തിരയുന്നുണ്ട് നിന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ .
നീ ഉത്ഭവിച്ചത്‌ എന്റെ ഭൂത കാലത്തിൽ നിന്നാണ്.
നിന്റെ കണ്ണുകളും പുഞ്ചിരിയും മുൻജന്മങ്ങളിലും
എനിക്ക് പരിചിതമായിരുന്നു.
ചെറിയ മാത്രയിൽ മാത്രം നിന്റെ സാമീപ്യം
ഞാൻ അനുഭവിച്ചറിയുന്നു.
നീയും ഞാനും മൗനം അന്യോന്യം പകർന്ന്
വാക്കുകൾ കൊണ്ടാകാശം തൊടുന്ന
ഒരു ഗന്ധർവാകൃതി ഞാൻ നിനക്ക് നേടിത്തന്നു.
ആ ഹ്രസ്വകാലം ഇന്ദ്രജാലത്തിന്റെ ഋതുകാലമായി.
ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും ഇടയിൽ സഞ്ചരിച്ച്
വേലിയേറ്റത്തിൽ കടലെന്ന പോലെ ഞാനഹങ്കരിക്കുന്നു.
കവിളുകളിൽ തീനാളങ്ങളെ പ്രതിഫലിപ്പിക്കുന്ന സ്വപ്‌നങ്ങൾ.
പൌർണ്ണമികൾ ആവര്ത്തിക്കപെടും ഞാൻ പ്രണയിനിയാണ്. 
ഏതു മൂഡസമൂഹമാണ് എന്റെ നേത്രങ്ങളിൽ
 ഉന്മാദത്തിന്റെ തിളക്കമുണ്ടെന്ന് വിധിച്ച മാന്യനാമധേയങ്ങൾ.
അവരുടെ കണ്ണുകളിലെ ക്രൗര്യം ദർശിച്ചിട്ടോ
എന്റെ പൂമുഖം വിട്ടു നീ തിരിഞ്ഞു നടന്നത്,
ദൈവമെന്ന അപാരമായ ഏകാന്തത മാത്രം കൂട്ടായി തന്നത്.
എന്റെ ആത്മാവ്‌ വെറും അടിമയാണ് മോചനമില്ലാത്ത
സര്ഗ്ഗ ശക്തികളുടെ തടവറയിലെ അടിമ. 

                  


Saturday 14 June 2014

ഷേക്സ്പിയറോട്

ദൂരെ ദൂരെയുള്ള കടലരികിന്റെ
അദൃശ്യതയിൽ നിന്നുയരുന്ന നിന്റെ ഉജ്ജ്വല മുഖം.
ഹേ കവി സൂര്യാ, ചക്രവാളത്തിന്റെ
നെഞ്ചകം അങ്ങയെ അറിഞ്ഞു.
അവൾ അങ്ങയുടെ നെറ്റിയിൽ ഉമ്മ വച്ചു.
കാനന ശാഖകളാകുന്ന കൈയിൽ കോരിയെടുത്ത്
മൂടൽമഞ്ഞിന്റെ മൂടുപടത്തിൽ നിന്നെ ഒളിപ്പിച്ചു.
ദേവതമാർ ഓടികളിക്കുന്ന പൂക്കൾ വിരിഞ്ഞ 
ശാദ്വല ഭൂമിയിൽ അവൾ നിന്നെ നോക്കികണ്ടു.
ചെറുമരത്തോപ്പിലെ ഗായക സംഘം
ഗാഡനിദ്രയിലാണ്ടാപ്പോൾ പുലർച്ചക്കുണരുന്ന
കിളികൾ അങ്ങേക്ക് സ്വാഗതമോതി.
ആംഗലനാടിന്റെ കവിസൂര്യാ
ശതാബ്ദങ്ങൾക്ക് ശേഷം ഈ നിമിഷമീ തീരത്തെ
താലവൃക്ഷങ്ങൾ വിറപൂണ്ട ശാഖികൾ
വാനിലേയ്ക്കുയർത്തി അങ്ങേയ്ക്കായി സ്തുതിപാടുന്നു.



           
        
 

പെണ്ണുടലിന്റെ രോദനം

ബാല്യത്തിന്റെ പൂവുടലുകളിൽ
മൃഗതൃഷ്ണയുടെ
ആരോഹണാവരോഹണങ്ങൾ. 
കൗമാരത്തിന്റെ കൂത്താട്ടങ്ങളിലും
യൗവ്വനത്തിന്റെ ആഘോഷങ്ങളിലും
പതിയിരുന്ന് കടിച്ചു കീറുന്ന
കുളച്ചണ്ടിയുടെ ഗന്ധമുള്ള കാട്ടുജീവികൾ.  
ആന്തരാവയവങ്ങളെ കൊത്തിവലിച്ച്
ലോകത്തിന്റെ വിദൂരതിർത്തികളിൽ  
കെട്ടിത്തൂക്കി നിർത്തുന്നു.
ആയിരം കുടന്ന വെള്ളം കോരിയെടുക്കാനുള്ള
ആവേശത്തോടെ പെണ്‍ ശരീരമാകുന്ന
തടാകത്തിലേക്ക് ഇറങ്ങി ചെല്ലുന്നവർ,
രക്തപ്പുഴകളിൽ തീക്ഷണ നൊമ്പരം പോലെ
തലയിട്ടടിക്കുന്ന ഉന്മാദ നൃത്തങ്ങളിൽ
തകരുന്ന ശിശിരത്തിലെ വസന്തശോഭകൾ. 
ജീർണതയുടെ പുതുപര്യായങ്ങൾ പോലെ
പല്ലും നഖവും ഉപയോഗിച്ച് ഇര തേടി 
മായാ മൃഗങ്ങളായ് വിഹരിക്കുന്ന 
അവരുടെ ഉള്ളിൽ അന്ധകാരവും
സിരകളിൽ നായാട്ടിന്റെ രുചിയുറഞ്ഞ
കാമത്തിന്റെ ദ്രാവകവും ഒഴുകി നടന്നു.
എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ
മരവിച്ച ധർമ്മസംഹിതകളെ മറികടന്ന്
സ്ത്രീ ശരീരങ്ങളിൽ അമൃതേത്ത് നടത്തുന്ന
ശ്വാനന്മാരുടെ കണ്ണുകളെ ഞാൻ ഭയപ്പെടുന്നു. 
ആണ് പെണ്ണിന് നരകമാകത്തൊരു ലോകം
വിദൂര സ്വപ്നങ്ങളിൽ  മൃതിയാണ്ട് കിടക്കുന്നു.
   
 
 

  

Wednesday 11 June 2014

തീരങ്ങൾ

മനസ്സിൽ പുഴയും ആകാശവും കിളികളും.
ഒരു വിളിയുടെ അറ്റത്ത്‌ പൂത്തുലയുന്ന ആര്ദ്രതയുടെ
 ഋതുക്കളിൽ മഴയ്ക്ക്‌ആയിരം കൈകളുണ്ട്.  
നെറ്റിയിലെ സന്ധ്യ ചുരുങ്ങിയ പൊട്ടിൽ നിന്ന്
വെയിൽ തുടച്ചു കളയുന്ന കാറ്റിലൊരു ചെമ്പക -
പൂമരം ചിറകുകൾ വിരിച്ച് പറന്നു നടന്നു.
സ്വപ്നങ്ങളുടെ കാടകം ഉള്ളം നനഞ്ഞ
പൂക്കളുമായ്‌ കണ്ണിലൂടെ ഒഴുകിപോയി .
നിലാവിന്റെ വെണ്‍ പ്രാവുകൾ പറന്നിറങ്ങാത്ത
എന്റെ മുറികളിൽ പൊട്ടാത്ത മൗനതിന്റെ
രാത്രിയും പകലും ഒരില വെള്ളത്തിൽ വാക്കുകൾ
വരിഞ്ഞു കെട്ടിയ തീരങ്ങളെ മായ്ച്ചു കളയുന്നു.
കൈയിൽ ചുരുട്ടിപ്പിടിച്ച പ്രണയ തീയ്യ്‌  അണഞ്ഞു പോകുന്നു ,
ജീവിതത്തിന്റെ വഴികൾ വളവു തിരിഞ്ഞ് മറഞ്ഞു പോവുന്നു.






          
    

ചാരുകസേര

വാത്സല്യത്തിന്റെ കൊടുമുടികൾ
പടിയിറങ്ങി പോയ എണ്ണയും കുഴമ്പും
മണക്കുന്ന പഴമയുടെ ദീർഘനിശ്വാസങ്ങൾ. 
പൊട്ടി ചിതറിയ വാക്കുകളുടെ
പടക്കങ്ങൾ നിറഞ്ഞ പൂരപ്പറമ്പ് പോലെ  
ജീവിത വൈവിധ്യങ്ങളിലെ വിഹ്വലത മാത്രം
ചാരുകസേരയുടെ ചുളിവു നിറഞ്ഞ
ശീലയ്ക്കുള്ളിൽ കുരുങ്ങി കിടന്നു.

 

കാക്ക

മറവിയുടെ തുറമുഖങ്ങളിൽ
വീണ്ടും വീണ്ടും വന്നണയുന്ന
ഓര്മ്മകളുടെ നാവികൻ.
കനികളുടെ പുതുമയിലേക്കും
മഴയുടെ ആഴങ്ങളിലേക്കും
വെയിലിന്റെ ദൂരത്തിലേക്കും
പാറി നടക്കുമ്പോഴും
നനഞ്ഞ കൈ കൊട്ടുന്ന
ശ്രാദ്ധ മുറ്റത്തേക്ക്‌ ചിന്തകൾ
തിരസ്ക്കരണത്തിന്റെ വേദിയിൽ നിന്ന്
എച്ചിലിന്റെ പഴമയിലേക്ക്‌ ചന്തങ്ങളില്ലാതെ
കറുകറുത്ത് വളർന്ന് വലിയൊരു കാക്കയായി.

   

കാഴ്ച .

പറയാം ഹ്രസ്വമെൻ കാഴ്ച .
തെരുവിലെ തീവ്ര വിസ്ഫോടനത്തിലോ
ചെങ്കോൽ കൊതിയിലോ ഒരു വിടരാ-
പൂമൊട്ടാരോ നുള്ളിയെറിഞ്ഞതിൻ
രക്തഗന്ധത്തിലോ ഞാനെന്തേ കാഴ്ച ചിതറുന്നു.
ഏതു മോഹത്തിൻ ഉൾത്തിരമാലകൾ
കണ്ടു കണ്ടെന്നുമേറെ കാണാതെയാവുന്നു.
കാണുന്നതിൻ മുൻപ് മാറുന്നു കാഴ്ചകൾ.
അടുത്തതകന്നു പോയ്‌ അകന്നതോ മാഞ്ഞു പോയ്‌,
സത്യമസത്യമായ് അസത്യമോ പൊരുളായി,
വഴിയായ വഴിയെല്ലാം ഇരുളും വെളിച്ചമായ്
വിഭ്രമമോടെ വിഴുങ്ങുന്നിതെൻ മിഴി.  






   

കൈരേഖകൾ പറയുന്നത്

അശാന്തിയുടെ മൂർച്ചയിൽ
യാത്ര ശാന്തിയാണ്. 
ചിത എവിടെ വേണമെന്ന്,
ഏതു കാറ്റ് തീയാളിക്കുമെന്ന്,
എനിക്കിപ്പോൾ അറിയുന്നില്ല.
വരണ്ട ഭാരതപ്പുഴ തളര്ന്ന മൗനമായി.  
ഭൂമിയുടെ കൈരേഖകളിൽ നിന്നുപോലും
പുഴ പിന്മാറിയിരിക്കുന്നു.
യാത്രകൾ മതിയാക്കി
 നിശ്ചല സ്മൃതികളുമായി
 കയങ്ങളിൽ മാത്രം പുഴ തങ്ങി നില്ക്കുന്നു.





 

അഹല്യാമോക്ഷം

ഞാനകപ്പെട്ടു പോയ കിടങ്ങിന്റെ
മൃതി സ്പർശമായി നിന്റെ ഓർമ്മകൾ.
കണ്ണുകളിൽ പുക പെരുകുന്നു.
അകന്നു മാറലുകളുടെ പച്ച വിറകിന്മേൽ
എന്റെ ജന്മ ദീർഘമായ ശവദാഹം.  
ചുടുക്കാട്ടിൽ വെട്ടി നുറുക്കപ്പെട്ട
സൗന്ദര്യമായി യൗവ്വന കാലം കിടന്നു,
മുക്തിയുടെ കാരുണ്യ ചുംബനവും കാത്ത്.



    

Near to Me

my death is near
It is sure and certain
That out of this bed
I shall not get.
but cry not for me
shed not blood for me
no are weep for me.
Death whispered in my ear
but no one could hear.
I can't see the blood its being
washed away from the rain.
To many gone and I know
live never been strong
for once before I was with death
Its where belong.
no more tears,no more pain
no more screaming,no more hiding
for I am finally dying.
Only my dreams will wonder.


എല്ലാം മയക്കുന്ന കടലിൽ

വായുവിലേക്ക് മധുരദലങ്ങൾ
വിടർത്താൻ കഴിയുന്നതിനു മുമ്പ്
സ്വന്തം സൗന്ദര്യം സൂര്യദേവന്
അര്പ്പിക്കാൻ കഴിയുന്നതിനു മുമ്പ്
വെറുക്കപ്പെട്ട പുഴുക്കുത്തേല്ക്കുന്ന
പൂമൊട്ടു പോലെ മരണം സകലതിന്റെയും
അനിവാര്യമായ അന്ത്യമാകുന്നു.
എല്ലാത്തിലും ഞാൻ കണ്ടത് മരണത്തെയാണ്‌.
നാലുപാടും അന്ധകാരവൃതമായ ആ ഇരുട്ടിൽ
വഴിക്കാട്ടാനുള്ളോരു മിന്നമിനുങ്ങിൻ
 വെട്ടമിന്നെന്റെ കവിതകൾ.
ആ നേർത്ത വെളിച്ചത്തിൽ ഇരുട്ടിലൂടെ
ഞാൻ മുന്നോട്ടു പോകുമ്പോഴും എല്ലാം
മായ്ക്കുന്ന കടലായി മരണം ഇരമ്പിയാർക്കുന്നു.

            

കവിതകളിൽ ജീവിക്കുന്നവൾ

മുളയിലും വിളയിലും മണ്‍പശിമയിലും
സൂര്യന് താഴെ മരണത്താൽ ചുറ്റപ്പെട്ട
എന്റെ ജീവിതത്തിനു നടുവിൽ
കവിതകളുടെ ഒരു ഉദ്ധ്യാനം.
ഒരു വരി പോലും കോറിയിടാതെ
ഇവിടെ പ്രവേശിക്കാൻ
കാലം പോലും ധൈര്യപ്പെടുന്നില്ല. 
 അഗ്നിനാളങ്ങളെ ചുംബിക്കുന്ന വേദനയുടെ
 സൃഷ്ടികളിൽ തീക്ഷ്ണമായ ഏകാന്തതയുടെ
ലഹരി പിടിപ്പിക്കുന്ന വീഞ്ഞ് നുരഞ്ഞു പതയുന്നു.
ഒരു കണ്ണിൽ വിശ്വാസവും മറുകണ്ണിൽ ദൈന്യവുമായി
ഇനിയെത്ര നാൾ ഞാൻ പിടിച്ചു നില്ക്കും.
സമയം ജീവനെയും കൈയെഴുത്ത് പ്രതികളെയും
ഒരുമിച്ചാക്രമിക്കുമ്പോൾ ആത്മാവിൽ തറയ്ക്കുന്ന
ചിറകടിയൊച്ചകൾ മേഘങ്ങളെ തൊടുന്നു.
ഇടിമിന്നലുകൾക്ക് കീഴിൽ ഒളിച്ചിരിക്കാൻ ഞാൻ 
പൂവും തണലും കനിയും പാമ്പും പ്രതീകങ്ങളിൽ
താമസമാക്കിയ കവിതകാട്ടിലൊരക്ഷരമായി.
നെടുവീർപ്പുകൾക്കിടയിൽ ഓർമ്മയുടെ നെടുമ്പാത. 
അതിൽ വീഴുന്നു ചോര ഞരമ്പുകൾ അമർന്നൊരു കരച്ചിൽ.
കലങ്ങിയൊലിക്കുന്ന മനം തിരയുന്നു
തേങ്ങി മറയാനൊരു നിലവറ .
മരണം പോലൊരു വാക്കില്ലാ വെള്ളക്കടലാസ്സ്.
വിറയ്ക്കുന്ന കൈകളിൽ നിന്നും ശൂന്യതയുടെ ആ താൾ
നക്ഷത്രങ്ങളെക്കാൾ ദൂരേക്ക്‌ കാറ്റിലൂടൂർന്നു പോയി.




                  

ആരോ ഒരാൾ

ഒരേ തൂവൽ പക്ഷികൾ
നാം രണ്ടു കവിതകൾ
അക്ഷരങ്ങളിലഗ്നി കടഞ്ഞവർ.
കടൽ പോലെ നിറഞ്ഞും
മുകിൽ കനവായ് പൊഴിഞ്ഞും
ഈ കടവിൽ നിന്നേതോ
ദിശയിലേക്കെന്നോ അകന്നവർ.
എഴുതി നിറയുവാൻ
അക്ഷര കൂടുകൾ തേടിയോർ
ആരോ വിരിച്ചൊരീ ആകാശം തൊട്ടിടാൻ
കാല തിരശീലയ്ക്കു പിന്നിൽ നാം
കാത്തു കാത്തിരുന്നു മടുക്കുമ്പോൾ
പരസ്പരം  ഹൃദയത്തിൽ നിന്നും
കോരിയെടുക്കുന്ന വാക്കുകൾക്കിടയിലെ
മഞ്ഞു കണങ്ങളലിയുന്ന മിഴിനീരിൽ
നിന്നൊരു മഴവില്ലെനിക്ക് തരിക  നീ പ്രണയമേ.
ഒരു തുള്ളിയായ് മന ശംഖിൽ നീരായ്
ഊറി നിറയുന്നു ഞങ്ങൾ രണ്ടു കവിതകളായി.  

  



 

വിശുദ്ധ.

ഇറോം ശര്മിള ചാനു അധർമ്മത്തിന്റെ
 അന്ധമായ കാട്ടു നീതിയിൽ നന്മയുടെ
ആകാശത്തിൽ കനലായി നീയെരിയുന്നു.
കെട്ട കാലത്തിന്റെ ഇരുണ്ട കാഴ്ചയിൽ
അന്നപാനങ്ങളില്ലാതെ സഹജീവികൾക്കായി
ത്യജിച്ച നിന്റെ യൗവ്വനവും ജീവസൗഖ്യങ്ങളും  
ആത്മനൊമ്പരങ്ങളും രാജ്യവും ജനങ്ങളും
മറന്ന നിൻ ദുരന്ത ദുരിത കാഴ്ചയിൽ രസിക്കും
മാനിയാക്കുകൾ മാഫിയകളും അഴിമതിക്കാരും
അജയ്യരും അപ്രമാദികളുമാകുമ്പോൾ
നിന്റെ സഹന ശബ്ദങ്ങളുടെ ഒറ്റയാൾ പോരാട്ടം
ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്തള്ളി മാറ്റപ്പെടുന്നു.
നിന്റെ ഏകാന്തതയുടെ വിളറി വെളുത്ത മുഖം
ഭാരതീയതയുടെ നെഞ്ചിൽ നീറും മുറിവാകവെ
നിന്നെ സിരകളിലാവാഹിക്കുമെന്നുൾത്തടത്തിൽ
ഇറോം നീയൊരു വിശുദ്ധയാണ് സത്യസന്ധതയുടെ
കൈയൊപ്പ്‌ ചാർത്തിയ ജീവിച്ചിരിക്കുന്ന വിശുദ്ധ.  

 
                    

ഒരു ഭ്രാന്തദർശനങ്ങൾ

പ്രപഞ്ചത്തിന്റെ പൊരുൾ തേടിയുള്ള
യാത്രയിൽ ഉത്തമബോധ്യത്തോടെയാണ്
ഞാൻ ഉന്മാദ ലവണം മോന്തി കുടിച്ചത്.
അപ്പൂപ്പൻ താടി പോലെ പറന്നു നടന്ന
മറവിയുടെ മധുരം കിനിയുന്ന  മതിഭ്രമം   
ഭൂമിയെ ചങ്ങലയ്ക്കിടാതിരിക്കാനായി
സ്വയം ഭ്രാന്തനെന്നോതി എന്നിലേയ്ക്ക്
ഏറ്റു വാങ്ങുമ്പോൾ നിസ്സാരതയും
നിരർത്ഥകതയും നിറഞ്ഞ മനുഷ്യാവസ്ഥയെ
കല്ലുരുട്ടലിന്റെ ഭ്രാന്തകലയാക്കി മാറ്റുന്നു നിങ്ങൾ.
മടുപ്പിന്റെ പ്രഭാതങ്ങളിൽ മലമുകളിൽ നിൽക്കുമ്പോൾ
സൂര്യൻ കൈയെത്താ ദൂരത്തൊരു മാമ്പഴമാവുന്നു.
ഭ്രാന്തദർശനങ്ങൾ വഴിപ്പെടാത്ത മനുഷ്യയുക്തിയിൽ
മൂത്ത് വിളഞ്ഞയീ ഉന്മാദവന്യത നാളെ ജയിക്കുമോ
എന്നറിയില്ലയെങ്കിലും രാവിലെ മുതൽ ഭൂമിയെ
വലയം ചെയ്ത് അന്തിക്ക് കടലിൽ ചാടുന്ന
സൂര്യകുസൃതി പോലെ ഞാനും ഭ്രാന്തിന്റെ
ഊർജ്ജം ഉരുട്ടി കയറ്റി ചിരിക്കുന്നു.  

 
    

പിൻവിളിക്കായി

മണലിലെ സ്വർണ്ണത്തരികളെ പോലെ
അദൃശ്യമാണെന്റെ സന്തോഷങ്ങൾ.
നിരാശയുടെ നിമിഷങ്ങളിൽ
മണൽത്തരികൾ മാത്രം കണ്ണിൽപ്പെടുന്നു.
സ്വർണ്ണത്തരികൾ മാത്രം കണ്ടിരുന്ന
പ്രകാശമാനമായ നിമിഷങ്ങളുമുണ്ടായിരുന്നു.
ഏകാന്തതയുടെ വെയിൽ ചിതയിൽ ഒരു പൂവിനെ
നിശാശലഭം വന്നു തൊടുന്നത് പോലെ
വിദൂരമെങ്കിലുമൊരു പിൻവിളിക്കായി
കാതോർത്തിരിക്കുന്നു ചുടു കിനാവിന്റെ
മണൽക്കാറ്റിലെൻ  നെഞ്ചെരിയും
നോവിന്റെ തീരങ്ങൾ മാത്രം.  

 
       

ശിലാദേവത.

ഞാൻ സ്വർണ്ണം
ജനങ്ങളുടെ ചോരകുടിക്കുന്ന
 ശിലാദേവത.
പൂമ്പോടിയുടെ
ഊർവരത പോലുമില്ലാതെ
മനുഷ്യരുടെ അഹന്തയിൽ
ഞാൻ തിളങ്ങി നിന്നു.
എന്റെ മാന്ത്രിക വിദ്യയിൽ
സ്വാതന്ത്ര്യം നഷ്ട്പ്പെട്ട്
സ്ത്രീകൾ ചുട്ടു കൊല്ലപ്പെട്ടു.
നഗരങ്ങൾ കത്തിയെരിയിച്ച്
കൊള്ളക്കാരും കൊലപാതകികളും
സാമ്രാട്ടുകളായി മേഞ്ഞു നടന്നു.
മനുഷ്യൻ മനുഷ്യനല്ലാത്തിടത്തോളം
ഖനികളുടെ തണുപ്പിൽ നിന്നും ഞാൻ
ആത്മ ശൂന്യയായി കഴുത്തുകളിലെ
കൊന്നപ്പൂക്കളായി ആക്രമങ്ങളെ പ്രലോഭിപ്പിച്ച്
 വശീകരിച്ചു കൊണ്ടേയിരിക്കും.



           

മൗനം മറച്ച ദുഃഖം

പെറ്റിട്ട ഒരു കുഞ്ഞിനുപോലും
പറയി മുലകൊടുത്തില്ല.
പച്ചില കൊണ്ട് പേറ്റുചോര തുടച്ച്
പൂക്കൾകൊണ്ട് പൈതലിനെ സ്നാനം ചെയ്ത്
നിറഞ്ഞു തുളുമ്പിയ മുലകളിൽ നിന്നും
ഇറ്റി വീണ മുലപ്പാലും അന്തമില്ലാത്ത
അലച്ചലിന്റെ ദുർവിധിയിൽ
അണപൊട്ടിയൊഴുകിയ കണ്ണീരും ചേർന്ന
മിശ്രിത പെണ്‍ലവണത്തിൽ എഴുതപ്പെട്ട
കാലചരിത്രത്തിൽ വാ കീറിയ ദൈവം
ഇര കല്പിച്ച പ്രമാണത്തിന്റെ ഭാരമേന്തി
നിശബ്ദമായ അനുഗമനത്തിന്റെ
മാതൃ ദുഃഖമെരിയുകയായിരുന്നു
പ്രപഞ്ച സ്പന്ദനങ്ങളിൽ.    

        
 

Tuesday 10 June 2014

പശ്ചിമഘട്ടം

പച്ചപാടങ്ങളാണ് വരവേറ്റത്.
ഇലകൊഴിഞ്ഞ് പൂക്കൾ മാത്രമായി 
നില്ക്കുന്ന മരങ്ങൾ പെട്ടന്നൊരു
മഴച്ചാറ്റലിൽ ഇല ചാര്ത്തുകളില്ലാതെ
നനയുന്ന ഭൂമി വരണ്ടുണങ്ങിയ മണ്ണ്
തണുപ്പിന്റെ തുള്ളികൾ ഏറ്റുവാങ്ങവെ
ആവിപൊന്തുമീ ചുടു നിശ്വാസങ്ങളിൽ
ഉന്മത്തമാമൊരു മണ്ണിൻ മണം പൂകി
കാറ്റിൽ താളം പിടിച്ചു തലയാട്ടി കതിരുകൾ.
മേൽനോട്ടക്കാരായ കാരണവന്മാരെ പോലെ
തലയുയർത്തി നില്ക്കുന്ന കരിമ്പനകൾ.
ഉയരങ്ങൾ കീഴടങ്ങുമ്പോൾ കുളിര് കൂട്ടിനെത്തുന്നു.
പുറംലോകങ്ങളിലേക്ക് പശ്ചിമഘട്ടം
 വാതിൽതുറന്നിട്ടിരിക്കുന്നു.

 






.     
  

അമ്മത്തൊട്ടിലുകൾ.

ഭൂമിയുടെ സ്പന്ദനവും
കാറ്റിന്റെ മര്മ്മരവും
നദികൾ പ്രകൃതിയുടെ
അമ്മത്തൊട്ടിലുകൾ.
കൊല്ലാനിഷ്ട്മില്ലാത്ത
കുഞ്ഞുങ്ങളെ പുഴയിൽ
ഒഴുക്കി വിധിയുടെ വഴിക്ക്
അയക്കുന്നു അധർമ്മാധർമ്മങ്ങൾ.

  

  

പന്തിരുകുലം

ദേശാന്തരങ്ങളുടെ അതിരുകൾ ഭേദിച്ച്
ഭൂമിലോകത്തിന്റെ അന്തമില്ലാത്ത
സഞ്ചാരപഥങ്ങളിൽ പുളഞ്ഞു നടന്ന
അതീന്ദ്രിയജ്ഞാനത്തിന്റെ തൃഷ്ണകൾ.
മന്ത്രോച്ചാരണത്തിനു പകരം മാദക ഭാഷണങ്ങൾ    
ഹോമാഗ്നിക്ക് പകരം കാമാഗ്നിയും
തീർത്ഥത്തിനുംപൂക്കൾക്കും പകരമോ
ശുക്ലവുംഅണ്ഡവും  ഗുരുതിയായ്പേറ്റുചോരയും
മണി കിലുക്കമയല്ലോ ഉണ്ണിക്കരച്ചിലും.
സദാ ത്രസിച്ചു നില്ക്കുന്ന ബീജ കാമനകളും
സദാ വിടര്ന്നു നില്ക്കുന്ന ഗർഭപാത്രവും കൊണ്ട്
വിസ്മയകരമായ ജന്മ വൈവിധ്യങ്ങളുടെ
പേറ്റു പിറവികളായി പന്തിരുകുല സൃഷ്ടികൾ.

    
    

 

ചിത്രശലഭങ്ങൾ

മണ്ണിലേക്ക് ലയിച്ചു ചേരുന്ന
ചിത്രശലഭങ്ങളുടെ അദൃശ്യ മരണം.
അവർക്ക് വേണ്ടി കരയാനാളുണ്ടായില്ല,
ബലിയും ആണ്ടുശ്രാദ്ധവുമുണ്ടായില്ല.
എങ്കിലും വരാനിരിക്കുന്ന തലമുറകളുടെ
ബലിപിണ്ഡത്തിൽ കാലത്തെ ഹോമം ചെയ്ത്
ലോകാവസാനത്തിന്റെ മടുപ്പും മ്ലാനതയും
മറികടക്കാനായി കറവറ്റാത്ത കഥകളും
കളിയും ചിരിയുമായവർ
പ്രണയ സല്ലാപം രചിച്ചു വച്ചിരിക്കുന്നു. 

              
    

ഉത്സവങ്ങൾ

ഇരയും വെള്ളവും തേടിയലയുന്ന
ഏകാന്ത യാത്രികനിൽ നിന്ന്
ഇഴ പിരിയുന്ന സ്വത്വം.
പടരുകയും പൂക്കുകയും പരക്കുകയും
ചെയ്ത ഗോത്രകാല സ്മൃതികളുടെ
അടയാളങ്ങൾ പോലെ അതിർത്തികളെ
അപ്രസക്തമാക്കി കാലദേശങ്ങൾ കടന്ന്
തലമുറകളെ ബന്ധിപ്പിച്ചു നിർത്തുന്ന
ഉത്സവങ്ങൾ നമ്മെ എവിടെയൊക്കെയോ
കോർത്തുകെട്ടുന്ന ആദിമമായ വേരുകളാവുന്നു.

 

       

ദൈവങ്ങൾ

ശരീരമുള്ള ഞാൻ
ശരീരമില്ലാത്ത ദൈവങ്ങൾ
സ്വർണ്ണവും വെള്ളിയുമണിഞ്ഞ
നിർജ്ജീവ ശിലാലോഹങ്ങളിൽ
അഹന്തതയുടെ പ്രതിഛായകൾ.
ഭഗവത്ഗീതയും ബൈബിളും
ഖുറാനും പകുത്തെടുത്ത
ശരീരമുള്ളവരിൽ ഞാൻ തേടിയ
മനുഷ്യർ മാത്രം ഉണ്ടായിരുന്നില്ല.