Thursday 5 September 2013

മൃത്യുന്മാദം

മൃത്യുവിന്റെ അധോലോകത്ത്
ആരാണെന്റെ ഉറക്ക മുറിയിൽ
പൊട്ടിച്ചിരിച്ചു മറഞ്ഞത്.
അസ്ഥികളുടെ അറയിലെ
ആത്മാക്കളുടെ ദുഃഖ ഖനി തേടി
നിഗൂഡ വഴിയിൽ കുടുങ്ങിയ ഞാൻ
നെഞ്ചിലൂടൊരു പാമ്പിഴയുന്ന പോലെ
മൃത്യുന്മാദമറിഞ്ഞ് നിശബ്ദത പതുങ്ങി
നിന്ന മരണ സാമ്രാജ്യത്തിന്റെ
തുരങ്ക കവാടത്തിൽ അദൃശ്യമായ
അസംഖ്യം നിലവിളികൾ എനിക്ക് -
മുന്നിൽ തടസ്സ മതിലുകൾ തീർത്തു.
മൃത്യു അതി ക്രൂരമായൊരു ലഹരി-
കുത്തിയെന്റെ ഞരമ്പുകളെ തളർത്തി.
മൗനമായൊരു ശിശുവെപ്പോലെ
അലറി കരഞ്ഞു ശ്വാസത്തിനായ്
വായ്‌ പിളർന്നെങ്കിലും ഹൃദയമതിനുള്ള
വഴികളെ തടസ്സപ്പെടുത്തിയിരിക്കുന്നു.
മരണക്കുഴിയും ഗർഭപാത്രവും ഒരുപ്പോലെ
രണ്ടിലും ഇരുട്ടും തണുപ്പും ഏകാന്തതയും.  
ഇതിനുമപ്പുറത്തേക്ക് എന്തെന്ന
ജിജ്ഞാസയാൽ ഞാനീ വിഷാദത്തെ
കടുത്ത ഒറ്റയാവലിനെ പങ്കിട്ടെടുത്തു.


             

No comments:

Post a Comment