Monday 16 June 2014

ഏകാന്തതയുടെ കവാടങ്ങൾ

മിഴിനീർപ്പൂ ഇതളുകൾ പൊഴിയുന്നുണ്ട്‌.
പൊഴിയുന്നവയ്ക്കു ഇരിക്കാനൊരിടം
തിരയുന്നുണ്ട് നിന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ .
നീ ഉത്ഭവിച്ചത്‌ എന്റെ ഭൂത കാലത്തിൽ നിന്നാണ്.
നിന്റെ കണ്ണുകളും പുഞ്ചിരിയും മുൻജന്മങ്ങളിലും
എനിക്ക് പരിചിതമായിരുന്നു.
ചെറിയ മാത്രയിൽ മാത്രം നിന്റെ സാമീപ്യം
ഞാൻ അനുഭവിച്ചറിയുന്നു.
നീയും ഞാനും മൗനം അന്യോന്യം പകർന്ന്
വാക്കുകൾ കൊണ്ടാകാശം തൊടുന്ന
ഒരു ഗന്ധർവാകൃതി ഞാൻ നിനക്ക് നേടിത്തന്നു.
ആ ഹ്രസ്വകാലം ഇന്ദ്രജാലത്തിന്റെ ഋതുകാലമായി.
ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും ഇടയിൽ സഞ്ചരിച്ച്
വേലിയേറ്റത്തിൽ കടലെന്ന പോലെ ഞാനഹങ്കരിക്കുന്നു.
കവിളുകളിൽ തീനാളങ്ങളെ പ്രതിഫലിപ്പിക്കുന്ന സ്വപ്‌നങ്ങൾ.
പൌർണ്ണമികൾ ആവര്ത്തിക്കപെടും ഞാൻ പ്രണയിനിയാണ്. 
ഏതു മൂഡസമൂഹമാണ് എന്റെ നേത്രങ്ങളിൽ
 ഉന്മാദത്തിന്റെ തിളക്കമുണ്ടെന്ന് വിധിച്ച മാന്യനാമധേയങ്ങൾ.
അവരുടെ കണ്ണുകളിലെ ക്രൗര്യം ദർശിച്ചിട്ടോ
എന്റെ പൂമുഖം വിട്ടു നീ തിരിഞ്ഞു നടന്നത്,
ദൈവമെന്ന അപാരമായ ഏകാന്തത മാത്രം കൂട്ടായി തന്നത്.
എന്റെ ആത്മാവ്‌ വെറും അടിമയാണ് മോചനമില്ലാത്ത
സര്ഗ്ഗ ശക്തികളുടെ തടവറയിലെ അടിമ. 

                  


No comments:

Post a Comment