Saturday 14 June 2014

പെണ്ണുടലിന്റെ രോദനം

ബാല്യത്തിന്റെ പൂവുടലുകളിൽ
മൃഗതൃഷ്ണയുടെ
ആരോഹണാവരോഹണങ്ങൾ. 
കൗമാരത്തിന്റെ കൂത്താട്ടങ്ങളിലും
യൗവ്വനത്തിന്റെ ആഘോഷങ്ങളിലും
പതിയിരുന്ന് കടിച്ചു കീറുന്ന
കുളച്ചണ്ടിയുടെ ഗന്ധമുള്ള കാട്ടുജീവികൾ.  
ആന്തരാവയവങ്ങളെ കൊത്തിവലിച്ച്
ലോകത്തിന്റെ വിദൂരതിർത്തികളിൽ  
കെട്ടിത്തൂക്കി നിർത്തുന്നു.
ആയിരം കുടന്ന വെള്ളം കോരിയെടുക്കാനുള്ള
ആവേശത്തോടെ പെണ്‍ ശരീരമാകുന്ന
തടാകത്തിലേക്ക് ഇറങ്ങി ചെല്ലുന്നവർ,
രക്തപ്പുഴകളിൽ തീക്ഷണ നൊമ്പരം പോലെ
തലയിട്ടടിക്കുന്ന ഉന്മാദ നൃത്തങ്ങളിൽ
തകരുന്ന ശിശിരത്തിലെ വസന്തശോഭകൾ. 
ജീർണതയുടെ പുതുപര്യായങ്ങൾ പോലെ
പല്ലും നഖവും ഉപയോഗിച്ച് ഇര തേടി 
മായാ മൃഗങ്ങളായ് വിഹരിക്കുന്ന 
അവരുടെ ഉള്ളിൽ അന്ധകാരവും
സിരകളിൽ നായാട്ടിന്റെ രുചിയുറഞ്ഞ
കാമത്തിന്റെ ദ്രാവകവും ഒഴുകി നടന്നു.
എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ
മരവിച്ച ധർമ്മസംഹിതകളെ മറികടന്ന്
സ്ത്രീ ശരീരങ്ങളിൽ അമൃതേത്ത് നടത്തുന്ന
ശ്വാനന്മാരുടെ കണ്ണുകളെ ഞാൻ ഭയപ്പെടുന്നു. 
ആണ് പെണ്ണിന് നരകമാകത്തൊരു ലോകം
വിദൂര സ്വപ്നങ്ങളിൽ  മൃതിയാണ്ട് കിടക്കുന്നു.
   
 
 

  

No comments:

Post a Comment