Wednesday 9 April 2014

അർത്ഥം

ഒരു വരിപോലും കുറിച്ച് വയ്ക്കാതെ
എന്റെയുള്ളിൽ ഞാനെന്നേ മരിച്ചിരിക്കുന്നു.
ഓർമ്മകൾ തിന്നുത്തീർത്ത അഴുകിപ്പോയ
അനാഥജഡം പോലെ ജീവിതം മരവിച്ചു കിടന്നു.
ഉറുമ്പുകൾ നുരിച്ച്
ഗ്രീഷ്മം കൊത്തിത്തിന്ന കണ്‍ക്കുഴികളിൽ
ബാല്യവും  യൗവ്വനവും മുങ്ങിമരിച്ചിരുന്നു.
 ചുംബനത്തിന്റെ വെയിൽ വർദ്ധിച്ചിരുന്ന
ചുണ്ടുകൾക്കിടയിൽ അവസാനത്തെ കവിതയും
നെഞ്ചോളം ആഴ്ന്നിറങ്ങി ശ്വാസമറ്റ്
നീലിച്ചു കിടന്നിരുന്നു.
ദുഖത്തിന്റെ ചക്രവർത്തിനി ഞാൻ
കരച്ചിലുകൾക്ക് ചിറകടിയൊച്ചകൾ നഷ്ട്ടപ്പെടുന്ന
ഈ നിമിഷത്തിന്റെ അനാഥത്വത്തിൽ
സ്വപ്ന ഗ്രന്ഥികൾ മുറിഞ്ഞ് അഗ്നികൾ വമിക്കുന്ന
സംഗീതത്തിന്റെ ലഹരിയും കഴുത്ത് ഞെരിക്കപ്പെട്ട്
തൊണ്ടക്കുള്ളിൽ തണുത്തുറഞ്ഞു കിടന്നിരുന്നു.
എന്നിട്ടും നനവ്‌ വറ്റി ചോര നാറുന്ന
വരണ്ട ജീവിതം ബാക്കിയാവുന്നു,
നീക്കി വച്ചൊരർത്ഥം പോലെ
വ്യർത്ഥമോഹങ്ങൾക്ക് കൊത്തിപ്പറിക്കുവാൻ.

         
         

No comments:

Post a Comment