Friday 18 April 2014

മേഘമൽഹാർ

തെരുവിൽ നിലാവ് വീണ്
തണുത്തുറഞ്ഞു കിടന്നു.
എല്ലാം മായ്ക്കുന്ന കടലിലേക്ക്‌
ഒഴുകിപ്പായാൻ മുറ്റത്തെ ഏറാൽ വെള്ളത്തിൽ
 ഞാനൊരു പുഴയാവാൻ കൊതിച്ചു.
എനിക്ക് ചുറ്റും ഏവരുമെന്നിട്ടും
സ്വന്തം നിഴലിന്റെ വറുച്ചട്ടിയിലെ
രാവിന്റെ നിശബ്ദതയിലും
പകലിന്റെ ആൾക്കൂട്ടത്തിലും
ആയുസ്സ് മുഴുവൻ അത്രയേറെ തനിച്ചായ
ജീവിതത്തിന്റെ ഗ്രീഷ്മ വ്യഥകൾ.
എനിക്കായി ആരോ എവിടെയോ ഒറ്റയ്ക്കാണ്.
ഏതോരു ഋതുവിൽ മഴവില്ലിന്റെ മുറ്റത്ത്‌
പടിവാതിൽക്കൽവരെ നാം കണ്ടിരുന്നു,
പിന്നെയെങ്ങു പോയിയെന്നറിയാൻ വയ്യാതാവുന്നു.
മുഖമില്ലാതിരുളുന്ന കുന്നുകളിൽ 
കത്തുന്ന ഏകാന്തതയുടെ വരണ്ട മിഴികളിൽ
വാതിൽ ചാരി അകന്നുപ്പോകുന്ന ശ്യാമ മേഘങ്ങൾ.
പെയ്തു നിറയാനൊരു മേഘമൽഹാർ
ഏകാന്തതയുടെ ഈ അനശ്വരതയിൽ തിരയുന്നുണ്ട് ഞാൻ,
വെന്തുപ്പോയ വാകമരങ്ങൾക്കൊരു ശരത്ക്കാലവും.



   
     
  

No comments:

Post a Comment