Friday 12 July 2013

കാലം

  ഇതു കരൾ പിളരും കാലം
ഞാനും നീയും അന്യരാവുന്നു-
എങ്കിലും സ്മരണകളുടെ
ചുടു കാറ്റിൽ ശ്വാസം അടക്കുമ്പോൾ
നിന്റെ നിലക്കാത്ത ചോരയുടെ
ദീർഘ സന്ദേശങ്ങൾ
പൂക്കുന്ന വേനല്ക്കാടുകൾ ആവുന്നു .

എനിയ്ക്കു മേലെ
ദുഖത്തിന്റെ കറുത്ത ആകാശം
അതിനു താഴെ
നോവലിഞ്ഞ നിന്റെ
മൌനങ്ങളുടെ ആഴങ്ങളിൽ
ഞാൻ എന്റെ
തീരങ്ങളുടെ നോവും
തിരമാലകളുടെ കണ്ണുനീരും
ഒളിപ്പിച്ചു വച്ചു.
ചിതറി വീഴുന്ന
മഞ്ചാടി മണികൾ പോലെ
ബാല്യത്തിന്റെ മയിൽപ്പീലിയും
കൗമാര സ്വപ്നങ്ങളുടെ വള പൊട്ടുകളും
യൌവനത്തിന്റെ
മിഴി പൂവിൽ നിറഞ്ഞ
സ്വപ്നങ്ങളും
ആരും കാണാത്ത നീലിമയാക്കി
ആകാശത്തിനു ഞാൻ കടം കൊടുത്തു
മന ശന്ഖിലേക്ക് ഒഴുകി -
നിറഞ്ഞ നൊമ്പരങ്ങളുടെ
മിഴികളിൽ ഞാനറിയാതെ
നീ കൊളുത്തി വച്ച
ഒരു മണ്‍ ചെരതിന്റെ നുറുങ്ങു വെട്ടം
അക്ഷരങ്ങൾക്കു നേരിന്റെ
അഗ്ന്നി പടർത്തി
ഉറവു വറ്റിയ ഭൂമിയുടെ
നെഞ്ചു പിളർന്നു
ഉറഞ്ഞു പോയ നന്മ്മയുടെ
കനിവ് തേടുമ്പോൾ
വെൻനിലാവ്
എന്റെ കൈവെള്ളയിൽ
ഒരു താമര പൂ വിരിയിക്കുന്നു .
ഏതോ ശിശിര നിദ്രയുടെ
ആലസ്യത്തിൽ -
ഒരു മുളം തണ്ടിന്റെ
കരൾ കീറിയൊഴുകുന്ന നാദമായി
നിന്നിൽ പ്രാണനെ തളച്ചിട്ടു
കാലം പടിയിറങ്ങുമ്പോൾ
ഒരു കൈക്കുലുക്കത്തിൽ നാം
സ്വപ്നങ്ങളെ അകറ്റി നിർത്തി
ഒക്കെ മറന്നു നീയ്
പെയ്തിറങ്ങുന്ന ഓരോ
വർഷാശ്രു ബിന്ദുവിലും
എനിയ്ക്കു നിന്നെയും
നിനക്ക് എന്നെയും കാണാവുന്നതാണ്,
എന്നിട്ടും
ഇന്നെൻ മിഴി നീരല്ലോ
പുലരി പൂ
ഹിമ കണമായ്
ചൂടി നില്പ്പൂ........! 
 

No comments:

Post a Comment